ക്രൊയേഷ്യയ്‌ക്കെതിരേ കളത്തിൽ; സ്പാനിഷ് യുവതാരം ലാമിൻ യമാലിന് റെക്കോഡ്

ബെര്‍ലിന്‍: യൂറോ കപ്പില്‍ ക്രൊയേഷ്യയ്‌ക്കെതിരേ കളത്തിലിറങ്ങിയതോടെ സ്‌പെയ്‌നിന്റെ ബാഴ്‌സലോണ താരം ലാമിന്‍ യമാലിന് റെക്കോഡ്. യൂറോ കപ്പില്‍ കളത്തിലിറങ്ങുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനെന്ന നേട്ടമാണ് യമാല്‍ സ്വന്തമാക്കിയത്. 16 വര്‍ഷവും 338 ദിവസവും മാത്രം പ്രായമുള്ളപ്പോഴാണ് സ്പാനിഷ് ജേഴ്‌സിയില്‍ താരത്തിന്റെ യൂറോ കപ്പ് അരങ്ങേറ്റം. ഇതോടെ 17 വര്‍ഷവും 246 ദിവസവും പ്രായമുള്ളപ്പോള്‍ സ്‌പെയ്‌നിനെതിരേ 2020 യൂറോയില്‍ കളിച്ച പോളണ്ടിന്റെ കാസ്പര്‍ കൊസ്ലോവ്‌സ്‌കിയുടെ റെക്കോഡ് പഴങ്കഥയായി.
ഫ്രാന്‍സിന്റെ വരാന്‍ എമറി (18 വര്‍ഷം മൂന്നുമാസം), സ്ലോവാക്യയുടെ ലിയോ സൗര്‍ (18 വര്‍ഷം അഞ്ചുമാസം) എന്നിവരാണ് പ്രായത്തിന്റെ കാര്യത്തില്‍ തൊട്ടുപിന്നിലുള്ളവര്‍.
മത്സരത്തില്‍ സ്‌കോര്‍ ചെയ്യാനായാല്‍ മറ്റൊരു റെക്കോര്‍ഡും താരത്തിന്റെ പേരിലാവും. യൂറോയില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടം. 18 വര്‍ഷവും 141 ദിവസവും പ്രായമുള്ളപ്പോള്‍ ഗോള്‍ നേടിയ സ്വിറ്റ്‌സര്‍ലന്‍ഡിന്റെ യൊഹാന്‍ വോണ്‍ലാന്റന്റെ പേരിലാണ് നിലവില്‍ ഈ റെക്കോഡ്.
ഏഴാം വയസില്‍ സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണയുടെ യൂത്ത് അക്കാദമിയായ ലാ മാസിയയിലൂടെയായിരുന്നു യമാലിന്റെ ഫുട്‌ബോള്‍ യാത്രയുടെ തുടക്കം. 15-ാം വയസില്‍ ബാഴ്‌സലോണയ്ക്കായി അരങ്ങേറുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടം യമാല്‍ സ്വന്തമാക്കിയിരുന്നു.

