KSDLIVENEWS

Real news for everyone

ആധുനിക ദുബൈയുടെ ശില്‍പ്പി’ക്ക് ഇന്ന് 74-ാം ജന്മദിനം; ശൈഖ് മുഹമ്മദിന്റെ ജീവിതരേഖയിൽ നേട്ടങ്ങളുടെ നീണ്ട പട്ടിക

SHARE THIS ON

ദുബൈ: യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന് ഇന്ന് 74-ാം ജന്മദിനം. യുഎഇയുടെയും ദുബൈയുടെയും വളര്‍ച്ചയ്ക്കും പരിവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കിയ ഭരണാധികാരിയാണ് ശൈഖ് മുഹമ്മദ്. 

ശൈഖ് റാഷിദ് ബിന്‍ സഈദ് അല്‍ മക്തൂമിന്റെ മൂന്നാമത്തെ മകനായാണ് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ജനിച്ചത്. ദുബൈ ക്രീക്കിന് തീരത്തുള്ള ഷിന്ദഗയിലെ അല്‍ മക്തൂം കുടുംബ വസതിയിലാണ് അദ്ദേഹം വളര്‍ന്നത്. തന്റെ 21-ാം വയസ്സില്‍ പ്രായം കുറഞ്ഞ പ്രതിരോധ മന്ത്രിയായി നേട്ടം കൈവരിച്ച അദ്ദേഹത്തിന്റെ ജീവിതരേഖയില്‍ നേട്ടങ്ങളുടെ പട്ടിക നീളുകയാണ്. 

ശൈഖ് മുഹമ്മദിന്റെ ജീവിതം, ആധുനിക ദുബൈയുടെ ചരിത്രം

നാലാം വയസ്സില്‍ അറബികിലും ഇസ്ലാമിക പഠനത്തിലും അദ്ദേഹത്തിന് പാഠങ്ങള്‍ പകര്‍ന്നു നല്‍കി. പിന്നീട് രണ്ടുവര്‍ഷത്തിന് ശേഷം ഔപചാരിക വിദ്യാഭ്യാസം ആരംഭിച്ചു. 1955ല്‍ ദേയ്‌റയിലെ അല്‍ അഹ്മദിയ സ്‌കൂളിലാണ് അദ്ദേഹത്തിന്റെ പ്രൈമറി വിദ്യാഭ്യാസം തുടങ്ങിയത്. പിന്നീട് യുകെയിലും അദ്ദേഹം തുടര്‍ പഠനം നടത്തി. 1966ല് കേംബ്രിഡ്ജിലെ ബെല്‍ സ്‌കൂള്‍ ഓഫ് ലാങ്വേജസില്‍ പഠിച്ചു. ആല്‍ഡര്‍ഷോട്ടിലെ മോണ്‍സ് ഓഫീസര്‍ കേഡറ്റ് സ്‌കൂളിലും ശൈഖ് മുഹമ്മദ് പഠിച്ചു. ഈ സ്‌കൂള്‍ ഇപ്പോള്‍ റോയല്‍ മിലിട്ടറി അക്കാദമി സാന്‍ഡ്ഹര്‍സ്റ്റിന്റെ ഭാഗമാണ്. 

1968ല്‍ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രതിരോധ മന്ത്രിയായി, ദുബൈ പൊലീസ് ആന്‍ഡ് പബ്ലിക് സെക്യൂരിറ്റി ഫോഴ്‌സിന്റെ തലവനായി നിയമിതനായി. യുഎഇ രൂപീകരണത്തിന് ശേഷം 1971ല്‍ അദ്ദേഹം രാജ്യത്തിന്റെ ആദ്യ പ്രതിരോധ മന്ത്രിയായി. 

ദുബൈ അന്താരാഷ്ട്ര വിമാനത്താവളം രൂപീകൃതമായതോടെ എമിറേറ്റ് വിനോദസഞ്ചാര കേന്ദ്രമായി വളര്‍ന്നു. ദുബൈ പോര്‍ട്‌സ് അതോറിറ്റിയും സ്ഥാപിതമായി. പോര്‍ട്ട് റാഷിദിനെയും ജബല്‍ അലിയെയും സംയോജിപ്പിച്ച് ദുബൈ പോര്‍ട്‌സ് അതോറ്റി, ഇപ്പോള്‍ ലോകത്തിലെ ഏറ്റവും വിജയകരമായ കമ്പനികളില്‍ ഒന്നായ ഡിപി വേള്‍ഡ് എന്നിവ രൂപീകരിച്ചു. 

1985ല്‍ എമിറേറ്റ്‌സ് എയര്‍ലൈന്‍ സ്ഥാപിതമായി. 1988ല്‍ തുറന്ന എമിറേറ്റ്‌സ് ഗോള്‍ഫ് കോഴ്‌സായ മിഡില്‍ ഈ്ര്രസിലെ ആദ്യ ഗ്രാസ് കോഴ്‌സില്‍ നടന്ന ദുബൈ ഡെസേര്‍ട്ട് ക്ലാസിക് ടൂര്‍ണമെന്റ് പോലുള്ളവ വിജയകരമായി. 1995ല്‍ ശൈഖ് മുഹമ്മദ് കിരീടാവകാശിയായി.

തന്റെ മൂത്ത സഹോദരന്‍ ശൈഖ് മക്തൂം ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നിര്യാണത്തിന് ശേഷം 2006 ല്‍ ദുബൈ ഭരണാധികാരിയായി ചുമതലയേറ്റു. ജനുവരി5ന് യുഎഇ സുപ്രീം കൗണ്‍സില്‍ അംഗങ്ങള്‍ അദ്ദേഹത്തെ യുഎഇ വൈസ് പ്രസിഡന്റായി തെരഞ്ഞെടുത്തു. ഒരു മാസത്തിന് ശേഷം, അന്തരിച്ച മുന്‍ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അദ്ദേഹത്തെ യുഎഇയുടെ പ്രധാനമന്ത്രിയായി നിയമിച്ചു.

യുഎഇ രൂപീകരണത്തിലും അദ്ദേഹം സുപ്രധാന പങ്ക് വഹിച്ചു. വെറും 500,000 മാത്രമായിരുന്ന രാജ്യത്തിന്റെ ജനസംഖ്യ 35 ലക്ഷത്തിലേക്ക് എത്തിയതും, ദുബൈ ലോകത്തിന്റെ പ്രധാന മുഖമായി വളര്‍ന്നതും അദ്ദേഹത്തിന്റെ ജീവിതത്തിലെ നാഴികക്കല്ലുകളായി. എണ്ണ വ്യാപരത്തെ ആശ്രയിച്ചുള്ള സാമ്പത്തികവ്യവസ്ഥയില്‍ നിന്ന് ഡിജിറ്റല്‍ രംഗത്തേക്ക് എമിറേറ്റ് വളര്‍ന്നു.  

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം, ബുര്‍ജ് ഖലീഫ 2009ല്‍ പൂര്‍ത്തിയാക്കി. പിന്നീലെ ദുബൈ മാള്‍, ദുബൈ മെട്രോ എന്നിവയും സ്ഥാപിച്ചു. മുഹമ്മദ് ബിന്‍ റാഷിദ് സ്‌പേസ് സെന്റര്‍ യുഎഇയുടെ ആദ്യത്തെ ബഹിരാകാശയാത്രികനെ ബഹിരാകാശത്തേക്ക് അയച്ചു. എക്‌സ്‌പോ 2020 ദുബൈ വിജയകരമായി നടത്തി, ലോകശ്രദ്ധ നേടി. എക്‌സ്‌പോ സിറ്റി ദുബൈയുടെ വികസനം, പാം ജബല്‍ അലി മെഗാ പ്രോജക്ടിന്റെ പുതുക്കിയ പദ്ധതി എന്നിങ്ങനെ ദുബൈയുടെ വികസനലക്ഷ്യങ്ങളുമായി, ദീര്‍ഘവീക്ഷണത്തോടെ ശൈഖ് മുഹമ്മദിന്റെ ഭരണനേതൃത്വം ജൈത്രയാത്ര തുടരുകയാണ്. ശൈഖ് മുഹമ്മദിനൊപ്പം ദുബൈയും വളരുകയായിരുന്നു. ആ വളര്‍ച്ച ലോക ചരിത്രത്തില്‍ സുവര്‍ണലിപികളില്‍ അടയാളപ്പെടുത്തും

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!