കാസർകോട്- കാഞ്ഞങ്ങാട് ചന്ദ്രഗിരി വഴി ഗർത്തങ്ങൾ താണ്ടിയുള്ള യാത്ര നടുവൊടിക്കും; ഗതാഗത തടസം രൂക്ഷം ; അധികൃതർക്ക് കുലുക്കമില്ല

കാസർകോട്: വാഴ നടലും കുഴിയടക്കൽ സമരങ്ങളും തുടർക്കഥയാവുമ്പോഴും കാസർകോട്- കാഞ്ഞങ്ങാട് ചന്ദ്രഗിരി കെ.എസ്.ടി.പി റോഡിലെ ഗർത്തങ്ങൾ താണ്ടിയുള്ള യാത്ര നടുവൊടിക്കും. ഈ റൂട്ടിൽ വലിയ ഗതാഗത തടസ്സമാണ് നേരിടുന്നത്. ഇതൊക്കെ ശ്രദ്ധയിൽപെട്ടിട്ടും അധികൃതർക്ക് ഒരു കുലുക്കവുമില്ല. ഈ റോഡിൽ മഴക്കാലത്ത് രൂപപ്പെടുന്ന കുഴികളും ഗർത്തങ്ങളും റോഡ് തകർച്ചയും പുതിയ സംഭവമല്ല.
റോഡിന്റെ ശോച്യാവസ്ഥ മഴക്കാലത്തിന് മുമ്പുതന്നെ അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയതാണെന്ന് നാട്ടുകാർ പറയുന്നു. കുഴിയടക്കലിന് പകരം ശാശ്വത പരിഹാരമാണ് നാട്ടുകാർ നിർദേശിച്ചത്. എന്നിട്ടും മാറ്റമില്ല. തകർന്ന പാതയിലൂടെയാണ് കെ.എസ്.ആർ.ടി.സി ബസുകൾ സർവിസ് നടത്തുന്നത്.
മൂന്ന് മണ്ഡലങ്ങളിലൂടെ പാത വികസിപ്പിക്കേണ്ടതിന്റെ ആവശ്യകത മൂന്ന് എം.എൽ.എമാരും വേണ്ടവിധത്തിൽ മനസ്സിലാക്കുന്നില്ലെന്ന ആക്ഷേപവും ജനങ്ങൾക്കിടയിലുണ്ട്. എം.പിക്കാണെങ്കിൽ റോഡ് വികസനത്തിൽ താൽപര്യമില്ലെന്നും അവർ ചൂണ്ടിക്കാണിക്കുന്നു.