ലോകത്തിലെ ഏറ്റവും വലിയ സൗരോർജ പാടം സ്ഥാപിക്കാൻ ദുബായ്

ദുബായ്∙ സൂര്യ പ്രകാശത്തിൽ നിന്ന് 1800 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കുന്ന വമ്പൻ പദ്ധതിക്ക് ദുബായ് ഇലക്ട്രിസിറ്റ് ആൻഡ് വാട്ടർ അതോറിറ്റി (ദീവ) അബുദാബി ഫ്യൂച്ചർ എനർജി കമ്പനിയുമായി കരാർ ഒപ്പിട്ടു. മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും സോളർ പാർക്കിലാണ് പുതിയ പാനലുകൾ സ്ഥാപിക്കുന്നത്. ഒരു പ്രത്യേക സ്ഥലത്ത് സോളർ പാനലുകൾ സ്ഥാപിച്ചു വൈദ്യുതി ഉൽപാദിപ്പിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ സൗരോർജ കേന്ദ്രം എന്ന പദവി ഇതോടെ സോളർ പാർക്കിനു ലഭിക്കും. സോളർ പാർക്കിലെ ആറാം ഘട്ട വികസന പദ്ധതിയിലാണ് ലോകത്തിലെ ഏറ്റവും വലിയ സൗരോർജ പാടം സൃഷ്ടിക്കുന്നത്. ഊർജ ഉൽപാദനത്തിനു പെട്രോളിയം സ്രോതസ്സിൽ നിന്ന് ഹരിത സ്രോതസിലേക്കുള്ള വലിയ ചുവടുമാറ്റമാണ് ഇതിലൂടെ ദുബായ് നടത്തുന്നത്. ഒരു കിലോവാട്ടിന് 8 ദിർഹത്തിൽ താഴെ മാത്രമാണ് സൗരോർജ വൈദ്യുതിയുടെ ഉൽപാദനച്ചെലവ്. അന്തരീക്ഷ മലിനീകരണമുണ്ടാക്കാത്ത ഊർജ സ്രോതസുകളിലേക്കു ചുവടു മാറ്റി ഹരിത സമ്പദ് വ്യവസ്ഥയാക്കി ദുബായിയെ മാറ്റുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നു ദീവ അറിയിച്ചു. 2050 ആകുമ്പോഴേക്കും കാർബൺ പുറന്തള്ളൽ പൂജ്യത്തിലെത്തിക്കുക എന്ന ദുബായിയുടെ ലക്ഷ്യത്തെ പിന്തുണയ്ക്കുന്ന വലിയ മാറ്റമാണിത്. 2050 ആകുമ്പോഴേക്കും വൈദ്യുതി ഉൽപാദന രംഗത്തെ കാർബൺ ബഹിർഗമനം പൂർണമായും ഇല്ലാതാകും. പദ്ധതി പൂർത്തിയാകുന്നതോടെ പ്രതിവർഷം 65 ലക്ഷം ടൺ കാർബൺ പുറന്തള്ളൽ ദുബായിൽ ഇല്ലാതാകും. അടുത്ത വർഷം അവസാനത്തോടെ സോളർ പാനലുകൾ പ്രവർത്തന സജ്ജമാകും. നിലവിൽ ഇതുവരെ 2,327 മെഗാവാട്ട് വൈദ്യുതി സൗരോർജത്തിൽ നിന്ന് ഉൽപാദിപ്പിക്കുന്നുണ്ട്. Read also: ആദ്യ സ്വാതന്ത്ര്യദിനത്തിലെ ഓർമ്മകളുമായി ദുബായിൽ താരമായി രമണമൂർത്തി; ആഘോഷങ്ങൾക്ക് നിറംപകർന്ന് കളരിപ്പയറ്റും മൊത്തം വൈദ്യുതിയിൽ 16% സൗരോർജത്തിൽ നിന്നാണ്. 2026 ആകുമ്പോഴേക്കും ആകെ വൈദ്യുതിയിൽ 24 ശതമാനവും സൗരോർജത്തിൽ നിന്നായിരിക്കും. 1800 മെഗാവാട്ട് പദ്ധതി പൂർത്തിയാകുന്നതോടെ സൗരോർജ ഉൽപാദനം 4660 മെഗാവാട്ട് ആകും.

