റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്സി നവാല്‍നിയുടെ ആരോഗ്യനിലയില്‍ പുരോഗതി ;
വിഷബാധയേറ്റ് ബെര്‍ലിനിലെ ആശുപത്രിയില്‍ ഇത് വരെ കോമയിൽ കഴിയുകയായിരുന്നു ;
അദ്ദേഹത്തിന്റെ ആദ്യ ഫോട്ടോ ഇൻസ്റ്റഗ്രാമിലൂടെ പുറത്തു വിട്ടു

ബെര്‍ലിന്‍ : വിഷബാധയേറ്റ് ബെര്‍ലിനിലെ ആശുപത്രിയില്‍ കഴിയുന്ന റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്സി നവാല്‍നിയുടെ ആരോഗ്യനിലയില്‍ പുരോഗതി. വിഷബാധയേറ്റതിന് ശേഷം കോമയില്‍ കഴിഞ്ഞിരുന്ന അലക്സി വീണ്ടും പൂര്‍വ സ്ഥിതിയിലേക്ക് മടങ്ങിയെത്തുന്നുവെന്നറിയിച്ച് അദ്ദേഹത്തിന്റെ ആദ്യ ഫോട്ടോ ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവിട്ടു.
പരസഹായമില്ലാതെ ഒന്നും ചെയ്യാനാകില്ലെങ്കിലും വെന്റിലേറ്ററിന്റെ സഹായം കൂടാതെ അലക്സിയ്ക്ക് ഇപ്പോള്‍ ശ്വസിക്കാന്‍ സാധിക്കും. ബെര്‍ലിനിലെ ചാരിറ്റി ഹോസ്പിറ്റലില്‍ കഴിയുന്ന നവാല്‍നി കുടുംബത്തോടൊപ്പമുള്ള ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്.
കഴിഞ്ഞ മാസമാണ് സൈബീരിയന്‍ നഗരമായ ഓംസ്കില്‍ നിന്നും അലക്സിയെ ജര്‍മനിയിലെത്തിച്ചത്.
സൈബീരിയയിലെ ടോംസ്ക് നഗരത്തില്‍ നിന്നും മോസ്കോയിലേക്കുള്ള വിമാന യാത്രയ്ക്കിടെ ഒരു കപ്പ് ചായ കുടിച്ച ശേഷമാണ് 44 കാരനായ അലക്സി വിഷബാധയേറ്റ് അബോധാവസ്ഥയിലായത്.
അലക്സിയെ ആദ്യം ചികിത്സിച്ച സൈബീരിയന്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അദ്ദേഹത്തിന് വിഷബാധയേറ്റതായുള്ള ആരോപണങ്ങള്‍ തള്ളിയിരുന്നു. എന്നാല്‍ ഈ ഡോക്ടര്‍മാരെ തങ്ങള്‍ക്ക് വിശ്വസിക്കാനാവില്ലെന്ന് അലക്സിയുടെ ഭാര്യ വെളിപ്പെടുത്തിയിരുന്നു. അലക്സി നവാല്‍നിയ്ക്ക് നോവിചോക് നെര്‍വ് ഏജന്റ് എന്ന രാസായുധത്തിന്റെ വിഷബാധയാണ് ഏറ്റതെന്ന് ജര്‍മന്‍ സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
റഷ്യന്‍ പ്രധാനമന്ത്രി വ്ലാഡിമിര്‍ പുടിന്റെ നിര്‍ദ്ദേശ പ്രകാരമാണ് അലക്സിയെ കൊല്ലാന്‍ ശ്രമിച്ചതെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. അതേ സമയം, അലക്സി ജര്‍മനിയില്‍ തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഉടന്‍ തന്നെ റഷ്യയിലേക്ക് മടങ്ങുമെന്നും ജര്‍മന്‍ അധികൃതര്‍ വ്യക്തമാക്കി.

