സിംഘുവിലെ കൊലപാതകം: നിര്‍ണായക സൂചനകള്‍ ലഭിച്ചു, അറസ്റ്റ് ഉടന്‍- ഹരിയാണ പോലീസ്

ചണ്ഡീഗഢ്: സിംഘു അതിർത്തിയിലെ കർഷക സമരവേദിയിൽ യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അറസ്റ്റ് ഉടനെന്ന് പോലീസ്. അറസ്റ്റ് ഉടനേയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഹരിയാണ പോലീസ് വ്യക്തമാക്കി. ഇന്നു പുലർച്ചെയാണ് പോലീസ് ബാരിക്കേഡിൽ കെട്ടിത്തൂക്കിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. ഒരു കൈ വെട്ടിമാറ്റിയ നിലയിലായിരുന്നു മൃതദേഹം. പഞ്ചാബിലെ ചീമാ ഖുർദ് ഗ്രാമവാസിയായ ലഖ്ബിർ സിങ്ങാണ് കൊല്ലപ്പെട്ടത്.
ഇന്ത്യൻ ശിക്ഷാനിയമത്തിലെ 302/34 (കൊലക്കുറ്റം) പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കൊലപാതകം നടന്ന സ്ഥലത്ത് ഫോറൻസിക് സംഘം പരിശോധന നടത്തിയതായും റോത്തക് എ.ഡി.ജി.പി. സന്ദീപ് ഖിർവാർ പറഞ്ഞു. പോസ്റ്റ് മോർട്ടം നടപടികൾ പുരോഗമിക്കുകയാണെന്നും ചിലരെ സംശയമുണ്ടെന്നും നടപടികളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ന് രാവിലെ അഞ്ചുമണിയോടെയാണ് ഒരു പുരുഷന്റെ വികൃതമാക്കപ്പെട്ട മൃതദേഹം ബാരിക്കേഡിൽ കെട്ടിയിട്ട നിലയിൽ കണ്ടെത്തിയത്. കുറ്റകൃത്യം നടന്ന സ്ഥലത്തുനിന്ന് നിർണായക സൂചനകൾ ലഭിച്ചിട്ടുണ്ട്. അറസ്റ്റ് ഉടനുണ്ടാകും. അന്വേഷണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്- സോണിപത്ത് എസ്.പിയായ ജെ.എസ്. രൺധാവയും പറഞ്ഞു.null
കൊലപാതകത്തിന് പിന്നിൽ നിഹാംഗ് എന്ന സിഖ് വിഭാഗമാണെന്നാണ് പ്രാഥമിക നിഗമനം.

