ആട്ടവും പാട്ടും ആഘോഷങ്ങളുമായി റിയാദ് സീസണിന് തുടക്കം; നവംബര്‍ 30 വരെ തുടരും

റിയാദ്: സൗദിയില്‍ സംഘടിപ്പിക്കുന്ന റിയാദ് സീസണിന്റെ പുതിയ എഡിഷൻ തുടക്കം. പതിനാല് വേദികളിലായി നിരവധി രാജ്യങ്ങളില്‍ നിന്നുള്ള സാംസ്കാരിക, കലാ പരിപാടികള്‍ റിയാദ് സീസണിന്റെ ഭാഗമായി അരങ്ങേറും.
ഇന്ത്യ, ഫിലിപ്പൈൻസ്, ഇന്തോനേഷ്യ, പാകിസ്താൻ, യമൻ, സുഡാൻ, ലവന്റ്, ബംഗ്ലാദേശ്, ഈജ്പിത് എന്നീ രാജ്യങ്ങളുമായി ബന്ധപ്പെട്ട നിരവധി കലാ സാംസകാരിക പരിപാടികളായിരിക്കും അരങ്ങേറുക. കുട്ടികള്‍ക്കായി തിയറ്റർ,ഫെസ്റ്റീവ് പരേഡ്, ബേർഡ് പാർക് എന്നിവയും ഫെസ്റ്റിന്റെ ഭാഗമാകും. റിയാദിലെ സുവൈദി പാർക്കിലാണ് ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ പരിപാടികള്‍ സംവിധാനിച്ചിരിക്കുന്നത്.
ഒക്ടോബർ 13 മുതല്‍ 21 വരെയുള്ള ആദ്യ 9 ദിവസങ്ങളിലായിരിക്കും റിയാദ് സീസണിന് സുവൈദി പാർക്ക് സാക്ഷിയാവുക. സാംസ്കാരിക ഘോഷയാത്രകള്‍,രാജസ്ഥാനി നൃത്തം,പഞ്ചാബി നൃത്തം, തെലുങ്ക്, തമിഴ് കലാരൂപങ്ങള്‍, വിവിധ കലാപരിപാടികള്‍, വാദ്യമേള സംഘം, ചെണ്ടമേളം, നാസിക് ഡോള്‍ എന്നിവ ഇന്ത്യൻ പ്രകടനത്തിന് മിഴിവേകും. ക്രിക്കറ്റ് താരങ്ങളായ ഉംറാൻ മാലിക്ക്, ശ്രീശാന്ത്, സംഗീതജ്ഞരായ ഹിമേഷ് രേഷ്മി, എമിവേ ബെൻതൈ തുടങ്ങി നിരവധി രാജ്യങ്ങളിലെ വിവിധ മേഖലകളിലെ പ്രധാനികളും ഫെസ്റ്റില്‍ പങ്കെടുക്കും. വൈകീട്ട് നാല് മുതല്‍ അർധരാത്രി വരെയായിരിക്കും ഓരോ ദിവസവും ഫെസ്റ്റ് നീണ്ടു നില്ക്കുക. webook.com എന്ന സൈറ്റിലൂടെ രജിസ്റ്റർ ചെയ്യുന്നവർക്കായിരിക്കും ഫെസ്റ്റിലേക്ക് പ്രവേശനം അനുവദിക്കുക. പ്രവേശനം സൗജന്യമായിരിക്കുമെന്നും അധികൃതർ അറിയിച്ചു. നവംബർ മുപ്പതോടെ വിദേശ രാജ്യങ്ങള്‍ക്കുള്ള ഫെസ്റ്റിവലിന് സമാപനമാകും.

