32,000 കോടി രൂപയുടെ ഡ്രോണ്‍ കരാറില്‍ ഇന്ത്യയും യു എസും ഇന്ന് ഒപ്പുവെക്കും
ന്യുഡല്‍ഹി: ഇന്ത്യയും അമേരിക്കയും ഇന്ന് 32,000 കോടി രൂപയുടെ കരാറില്‍ ന്യൂഡല്‍ഹിയില്‍ ഒപ്പുവെക്കും. 31 പ്രിഡേറ്റർ ഡ്രോണുകള്‍ വാങ്ങുന്നതിനും ഇന്ത്യയില്‍ മെയിന്റനൻസ്, റിപ്പയർ, ഓവർഹോള്‍ (എംആർഒ) സൗകര്യം സ്ഥാപിക്കുന്നതിനുമായുള്ള കരാറിലാണ് ഇരുരാജ്യങ്ങളും ഒപ്പിടുന്നത്.
31 ഡ്രോണുകളില്‍ 15 എണ്ണം ഇന്ത്യൻ നാവികസേനയ്ക്ക് നല്‍കും. ശേഷിക്കുന്നവ തുല്യമായി വിഭജിച്ച് വ്യോമസേനയ്ക്കും കരസേനയ്ക്കും നല്‍കും. കഴിഞ്ഞയാഴ്ച സുരക്ഷാ കാര്യങ്ങള്‍ക്കായുള്ള മന്ത്രിതല സമിതി സംഭരണത്തിന് അംഗീകാരം നല്‍കിയിരുന്നു.
ദീർഘകാലത്തെ ചർച്ചകള്‍ക്ക് ഒടുവിലാണ് കരാറിന് അന്തിമ രൂപമായത്. കരാർ ഒപ്പിടുന്നതിനായി സൈനിക, കോർപ്പറേറ്റ് പ്രതിനിധികള്‍ അടങ്ങുന്ന അമേരിക്കൻ പ്രതിനിധി സംഘം ന്യൂഡല്‍ഹിയില്‍ എത്തിയിട്ടുണ്ട്. ജോയിന്റ് സെക്രട്ടറി, നാവിക സംവിധാനങ്ങളുടെ അക്വിസിഷൻ മാനേജർ എന്നിവരുള്‍പ്പെടെ ഉന്നത ഇന്ത്യൻ പ്രതിരോധ ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുക്കും.
വർഷങ്ങളായി ഇന്ത്യ യുഎസുമായി കരാർ ചർച്ച ചെയ്യുന്നുണ്ടെങ്കിലും അടുത്തിടെ നടന്ന ഡിഫൻസ് അക്വിസിഷൻ കൗണ്‍സില്‍ യോഗത്തിലാണ് ഇതിന്റെ തടസ്സങ്ങള്‍ പൂർണമായും നീങ്ങിയത്. യുഎസ് നിർദ്ദേശത്തിന്റെ സാധുത ഒക്ടോബർ 31 ന് അവസാനിക്കാനിരിക്കെയാണ് കരാർ ഒപ്പിടുന്നത്.