എഡിഎം നവീൻ ബാബുവിന്റെ മരണം: ആളിക്കത്തി പ്രതിഷേധം; ദിവ്യ രാജിവെയ്ക്കണമെന്ന ആവശ്യം ശക്തം

കണ്ണൂർ: കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണത്തില്‍ പ്രതിഷേധം ശക്തമാകുന്നു. കണ്ണൂരില്‍ കോണ്‍ഗ്രസ്, ബിജെപി, യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തി.
പിപി ദിവ്യക്കതിരെ ശക്തമായ നടപടി ആവശ്യപ്പെട്ടാണ് വിവിധ സംഘടനകളുടെ പ്രതിഷേധം. കണ്ണൂര്‍ കളക്ടറേറ്റില്‍ കളക്ടറുടെ ചേംബറിന് മുന്നില്‍ ജീവനക്കാര്‍ പ്രതിഷേധം നടത്തി.
ജില്ലാ പഞ്ചായത്തിന് മുന്നില്‍ പിപി ദിവ്യയുടെ കോലം ഉയര്‍ത്തിയാണ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം നടന്നത്. പൊലീസെത്തിയാണ് പ്രതിഷേധക്കാരെ പഞ്ചായത്തിന് മുന്നില്‍ നിന്ന് നീക്കിയത്. പ്രതിഷേധത്തില്‍ പൊലീസും പ്രതിഷേധക്കാരും തമ്മില്‍ ഉന്തുംതള്ളുമുണ്ടായി. ജില്ലാ പഞ്ചായത്തിന് മുന്നില്‍ യുവമോര്‍ച്ച പ്രവര്‍ത്തകരും പ്രതിഷേധവുായി എത്തിയിരുന്നു. പഞ്ചായത്തിനകത്ത് കയറിയ യുവമോര്‍ച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പള്ളിക്കുന്നില്‍ ദേശീയപാത ഉപരോധിച്ചായിരുന്നു കോണ്‍ഗ്രസിന്റെ പ്രതിഷേധം. തെളിവുകള്‍ നശിപ്പിച്ചു കൊണ്ടാണ് മൃതദേഹം ഇവിടെ നിന്ന് കൊണ്ടുപോയതെന്ന് പ്രതിഷേധക്കാർ ആരോപിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ രാജിവെയ്ക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. അതേ സമയം എഡിഎമ്മിന്റെ ആത്മഹത്യയില്‍
കാരണക്കാരായവർക്കെതിരെ കേസെടുത്ത് നടപടിയാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ദേശീയ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ് ഗവേഷണ വിഭാഗം കോർഡിനേറ്റർ വിനീത് തോമസാണ് പരാതി നല്‍കിയത്. സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കിയിട്ടുണ്ട്.
കണ്ണൂർ എഡിഎം നവീൻ ബാബുവിനെ പള്ളിക്കുന്നിലെ വീട്ടിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കണ്ണൂരില്‍ നിന്നും സ്വന്തം നാടായ പത്തനംതിട്ടയിലേക്ക് ട്രാൻസ്ഫർ ലഭിച്ച അദ്ദേഹം ഇന്ന് പത്തനംതിട്ടയിലേക്ക് ട്രെയിനില്‍ ജോലിക്ക് പോകേണ്ടതായിരുന്നു. എന്നാല്‍ ഇന്ന് രാവിലത്തെ ട്രെയിനില്‍ കയറിയില്ലെന്ന് കണ്ട് ബന്ധുക്കള്‍ കണ്ണൂരില്‍ വിവരമറിയിക്കുകയായിരുന്നു. താമസ സ്ഥലത്ത് പരിശോധിച്ചപ്പോഴാണ് വീട്ടില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.

