ഗസ്സയില്‍ സഹായട്രക്കുകള്‍ക്ക് നിയന്ത്രണം തുടര്‍ന്ന് ഇസ്റാഈല്‍; വെസ്റ്റ് ബാങ്കിലെ ഗ്രാമത്തിലേക്കുള്ള പ്രവേശനം അടച്ചു

ജറുസലേം: വെടിനിർത്തല്‍ കരാർ നിലവില്‍ വന്ന് ഒരാഴ്ചയോടടുക്കുമ്ബോഴും, ഇസ്റാഈല്‍ ഗസ്സയിലേക്ക് കടത്തിവിടുന്ന സഹായ ട്രക്കുകളുടെ എണ്ണത്തില്‍ നിയന്ത്രണം തുടരുന്നു.
ഉടമ്ബടി പ്രകാരമുള്ള ഏറ്റവും കുറഞ്ഞ എണ്ണത്തിന്റെ പകുതിയായ 300 ട്രക്കുകള്‍ മാത്രമേ അനുവദിക്കൂ എന്നാണ് ഇസ്റാഈല്‍ ഐക്യരാഷ്ട്രസഭയെ അറിയിച്ചിട്ടുള്ളത്. വെടിനിർത്തല്‍ കരാർ ഹമാസ് ലംഘിച്ചു എന്നും, 20 ബന്ദികളുടെ മൃതദേഹങ്ങള്‍ ഇപ്പോഴും ഗസ്സയില്‍ തടഞ്ഞുവെച്ചിരിക്കുകയാണെന്നും ആരോപിച്ചാണ് ഇസ്റാഈല്‍ നടപടി.
വെടിനിർത്തല്‍ നിലവില്‍ വന്ന ആദ്യ ദിവസം മുതല്‍ക്കേ കരാറില്‍ ധാരണയായ എണ്ണം സഹായ ട്രക്കുകള്‍ ഗസ്സയിലേക്ക് അനുവദിച്ചിട്ടില്ല. വേള്‍ഡ് ഫുഡ് പ്രോഗ്രാമില്‍ (ഡബ്ള്യു എഫ് പി.) നിന്ന് 137 സഹായ ട്രക്കുകള്‍ ഗസ്സയിലേക്ക് എത്തിച്ചതായി അറിയിച്ചിട്ടുണ്ട്. ഇവയില്‍ കൂടുതലും പലസ്തീനികള്‍ക്ക് കുറഞ്ഞത് മൂന്ന് മാസത്തേക്കെങ്കിലും നിലനില്‍പ്പിന് ആവശ്യമായ മാവും മറ്റ് മാനുഷിക സഹായങ്ങളുമാണ് ഉണ്ടായിരുന്നത്.
നിലവിലെ സാഹചര്യങ്ങള്‍ ശാന്തമായി തുടരുകയാണെങ്കിലും, സഹായ വിതരണത്തിന്റെ കാര്യത്തില്‍ ഇസ്റാഈല്‍ നിയന്ത്രണം തുടരുന്നത് ജനങ്ങളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ജീവിച്ചിരിക്കുന്നവരും അല്ലാത്തവരുമായ എല്ലാ ബന്ദികളെയും കൈമാറിക്കഴിഞ്ഞാല്‍ ഇസ്റാഈല്‍ എന്ത് നിലപാട് സ്വീകരിക്കും എന്നതിനെക്കുറിച്ചുള്ള ഭയവും ഫലസ്തീൻ ജനതക്കിടയിലുണ്ട്.
വെടിനിർത്തലിന്റെ രണ്ടാം ഘട്ടത്തിനായുള്ള ചർച്ചകള്‍ ട്രംപിന്റെ മധ്യസ്ഥതയില്‍ ആരംഭിച്ചതായി വിവരമുണ്ട്. വെടിനിർത്തല്‍ സുസ്ഥിരമായി തുടരുന്നതിനുള്ള വ്യക്തമായ ഫലങ്ങള്‍ക്കായി ജനങ്ങള്‍ ഇപ്പോഴും കാത്തിരിക്കുകയാണ്.
അതിനിടെ, അധിനിവേശ വെസ്റ്റ് ബാങ്കിലെ അല്‍-മുഗ്ഗയ്യിർ ഗ്രാമത്തിലേക്കുള്ള പ്രവേശനം ഇസ്റാഈല്‍ സൈന്യം അടച്ചു. ഗ്രാമത്തിന്റെ പടിഞ്ഞാറൻ കവാടമാണ് സൈന്യം അടച്ചതെന്ന് അല്‍-മുഗ്ഗയ്യിർ വില്ലേജ് കൗണ്‍സില്‍ മേധാവി അമീൻ അബു അലിയ വഫ വാർത്താ ഏജൻസിയോട് പറഞ്ഞു.
2023 ഒക്ടോബർ 7 ന് ഗസ്സയില്‍ യുദ്ധം ആരംഭിച്ചതു മുതല്‍ ഇസ്റാഈല്‍ സൈന്യം ഗ്രാമത്തിന്റെ കിഴക്കൻ കവാടം അടച്ചിരുന്നു. അതുകൊണ്ട്, നിലവില്‍ പടിഞ്ഞാറൻ കവാടമാണ് ഗ്രാമത്തിലേക്കുള്ള ഏക പ്രവേശന മാർഗ്ഗം. ഇത് അടച്ചതോടെ ഫലസ്തീനികള്‍ക്ക് ഗ്രാമത്തിലേക്ക് പ്രവേശിക്കാനോ അവിടെ നിന്ന് പുറത്തുകടക്കാനോ സാധിക്കാത്ത സ്ഥിതിയാണ്.

