സൈബര്‍ സുരക്ഷ ഉറപ്പാക്കാന്‍ പുതിയ നയം വരുന്നു
ന്യൂഡൽഹി: വ്യാജവിലാസം ഉപയോഗിച്ചുള്ള തട്ടിപ്പുതടയുന്നതിനും ഓൺലൈൻ സാമ്പത്തികതട്ടിപ്പു തടയുന്നതിനും ഉതകുന്ന വ്യവസ്ഥകളോടെ പുതിയ സൈബർ സുരക്ഷാ നയം കേന്ദ്രസർക്കാരിന്റെ പരിഗണനയിൽ.നാഷണൽ സൈബർ സെക്യൂരിറ്റി കോ-ഓർഡിനേറ്റേഴ്സ് ഓഫീസാണ് പുതിയ നയം തയ്യാറാക്കാനുള്ള നോഡൽ ഏജൻസി. അവർ വിവിധ മന്ത്രാലയങ്ങളുടെയും വിദഗ്ധരുടെയും അഭിപ്രായം ശേഖരിച്ചു. നയത്തിന് അന്തിമരൂപം നൽകാനായി കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഐ.ടി. മന്ത്രാലയവുമായി ചർച്ച നടന്നുവരികയാണ് ഇപ്പോൾ. ഡിസംബറോടെ നയം പ്രഖ്യാപിക്കും. നിലവിലുള്ള സൈബർ സുരക്ഷാ നിയമങ്ങൾ ശക്തിപ്പെടുത്താനുള്ള വ്യവസ്ഥകളായിരിക്കും പുതിയ നയത്തിൽ മുന്നോട്ടുവെക്കുക. 2013-ലെ സൈബർ നയത്തിന്റെ പരിഷ്കരിച്ച രൂപമാണ് കഴിഞ്ഞ ഒരു വർഷമായി അണിയറയിലുള്ളതെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ പറഞ്ഞു. മാർഗരേഖയുടെ രൂപത്തിലുള്ളതാണ് 2013-ലെ മാർഗരേഖ. അതിനുപകരമായി, എന്തു ചെയ്യണം, എന്തു ചെയ്യാൻ പാടില്ല എന്നും ഏതൊക്കെയാണ് സൈബർ കുറ്റമെന്നും അല്ലാത്തതെന്നും പുതിയ നയത്തിൽ വ്യക്തത വരുത്തും. ടെലികോം കമ്പനികളോട് കേന്ദ്രസർക്കാർ വിവര സുരക്ഷാ ഓഡിറ്റ് നടത്താനും നിർദേശിച്ചിരുന്നു