കോവിഡ് വാക്സിനേഷൻ കരുതലോടെ മാത്രം , തുടക്കത്തിൽ ‘ എമർജൻസി ഓതറൈസേഷൻ ‘ മതിയെന്ന് വിലയിരുത്തൽ

ന്യൂഡല്‍ഹി: ഓക്സ്ഫഡ് വാക്സിനിന്റെ ഇന്ത്യയിലെ ട്രയല്‍ വിജയകരമായാലും ജനങ്ങളെ വാക്സിനേഷന് വിധേയമാക്കുക കരുതലോടെയാവും. തുടക്കത്തില്‍ അടിയന്തര സാഹചര്യം പരിഗണിച്ചുള്ള എമര്‍ജന്‍സി ഓതറൈസേഷന്‍ മതിയാകുമെന്നാണ് വിദഗ്ധ സമിതിയുടെ വിലയിരുത്തല്‍.
വാക്സിന്റെ ഫലപ്രാപ്തിയും, പ്രതിരോധം എത്ര നാളത്തേക്കാവും എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വ്യക്തമായി വരാന്‍ കൂടുതല്‍ സമയം വേണ്ടിവരും എന്നതിനാലാണ് ഇത്. ഇന്ത്യയില്‍ അടുത്ത മാസത്തോടെ പത്ത് കോടി കോവിഡ് വാക്സിന്‍ ലഭ്യമാക്കുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
കോവിഡില്‍ നിന്ന് പൂര്‍ണമായും സംരക്ഷണം നല്‍കുന്നതാണ് അസ്ട്രസെനക കോവിഡ് വാക്സിന്റെ അവസാന ഘട്ട പരീക്ഷണ ഫലം എന്ന് സിറം ഇന്ത്യ അറിയിച്ചു.വാക്സിന്‍ ഉത്പാദിപ്പിക്കുന്നതിന് ഡിസംബറോടെ കേന്ദ്ര സര്‍ക്കാരില്‍ നിന്ന് അടിയന്തര അംഗീകാരം വാങ്ങാനാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നീക്കം. ആദ്യം ഉത്പാദിപ്പിക്കുന്നവയില്‍ നിന്ന് തന്നെ ഇന്ത്യക്ക് നല്‍കുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് സുഇഒ അദര്‍ പുനവാല പറഞ്ഞിരുന്നു.

