കേരള-കർണാടക അതിർത്തിയായ പഞ്ചിക്കൽ, മുറൂർ പ്രദേശങ്ങളിൽ ഭീതിവിതച്ച് കാട്ടാനക്കൂട്ടം; വ്യാപകമായി കൃഷി നശിപ്പിക്കുന്നു

സുള്ള്യ: കേരള, കർണാടക അതിർത്തി പ്രദേശങ്ങളിൽ വീണ്ടും കാട്ടാന ശല്യം രൂക്ഷമായി. എട്ടിലധികം ആനകളുള്ള കൂട്ടമാണ് അതിർത്തി പ്രദേശങ്ങളിൽ തമ്പടിച്ചു ഭീതി വിതയ്ക്കുന്നത്. മാസങ്ങളായി അതിർത്തി പ്രദേശങ്ങളിൽ കൃഷി നാശം വിതയ്ക്കുന്ന കാട്ടാനകൾ ജനവാസ മേഖലയിലും പൊതു സ്ഥലങ്ങളിലും കൂട്ടത്തോടെ ഇറങ്ങി ഭീതി വിതയ്ക്കുന്നു. അതിർത്തി പ്രദേശമായ മണ്ടെക്കോൽ ഗ്രാമത്തിലെ പഞ്ചിക്കല്ല്, മുറൂർ തുടങ്ങി വിവിധ സ്ഥലങ്ങളിൽ പ്രത്യക്ഷപ്പെട്ട ആന കൂട്ടം ആശങ്ക സൃഷ്ടിച്ചു. രാത്രിയാകുന്നതോടെ കൂട്ടത്തോടെ കൃഷിയിടത്തിൽ ഇറങ്ങുന്ന ആനകൾ തെങ്ങ്, വാഴ, കമുക് തുടങ്ങിയ കൃഷികൾ നശിപ്പിക്കുന്നു, കർഷകരും, വനം വകുപ്പ് അധികൃതരും പടക്കം പൊട്ടിച്ചും ചെണ്ട കൊട്ടിയും ആനകളെ അകറ്റിയാലും ജനവാസ കേന്ദ്രത്തിനു സമീപത്തു തന്നെ തമ്പടിക്കുന്ന ഇവ വീണ്ടും എത്തുന്നു എന്ന് കർഷകർ പറയുന്നു.

