വലിയ ശബ്ദം; കാറിലുണ്ടായിരുന്ന സ്ത്രീക്ക് അനക്കമുണ്ടായിരുന്നു’: യുവദമ്പതിമാരുടെ മരണം മധുവിധു യാത്ര കഴിഞ്ഞ് മടങ്ങവേ

പത്തനംതിട്ട: റോഡിലെ ദുരന്തങ്ങൾ തുടരുന്നു. പാലക്കാട് കല്ലടിക്കോട് പനയംപാടം വളവിൽ ലോറി മറിഞ്ഞ് നാലു കുട്ടികൾ മരിച്ചു മൂന്നു ദിവസം കഴിയുമ്പോഴാണ് പത്തനംതിട്ട കോന്നിയിൽ നാലു ജീവനുകൾ അപകടത്തിൽപ്പെട്ടത്. പുനലൂർ–മൂവാറ്റുപുഴ സംസ്ഥാനപാതയിൽ മുറിഞ്ഞകല്ല് ജങ്ക്‌ഷനു സമീപമുള്ള ഗുരുമന്ദിരത്തിനു മുന്നിലായിരുന്നു കാറും ബസും കൂട്ടിയിടിച്ച് അപകടം.
സ്ഥിരം അപകടം നടക്കുന്ന പാതയാണിതെന്ന് നാട്ടുകാർ പറയുന്നു. മല്ലശ്ശേരി സ്വദേശികളായ മത്തായി ഈപ്പൻ, അനു, നിഖിൽ, ബിജു പി.ജോർജ് എന്നിവരാണ് മരിച്ചത്. അനുവിൻ്റെ പിതാവാണ് ബിജു. നിഖിലിൻ്റെ പിതാവാണ് മത്തായി ഈപ്പൻ. നവംബർ 30 ആയിരുന്നു നിഖിലിൻ്റെയും അനുവിൻ്റെയും വിവാഹം. മലേഷ്യയിൽ മധുവിധുവിനു പോയശേഷം മടങ്ങിയെത്തിയ ഇവരെ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് സ്വീകരിച്ച് മടങ്ങുമ്പോഴായിരുന്നു അപകടം. വീടിന് 7 കിലോമീറ്റർ അകലെവച്ചാണ് കുടുംബം അപകടത്തിൽപ്പെട്ടത്. ”രാവിലെ ഡ്യൂട്ടിക്ക് പോകാൻ ഇറങ്ങിയപ്പോഴാണ് അപകടം കണ്ടത്. സ്ഥിരം അപകടം നടക്കുന്ന സ്ഥലമാണ്. ഈ റോഡ് നിർമ്മിച്ച നിരവധിപ്പേരാണ് അപകടത്തിൽ മരിച്ചത്. റോഡിൽ സ്പീഡ് ബ്രേക്കില്ല. അലൈൻമെൻ്റ് ശരിയല്ല”– നാട്ടുകാരിൽ ഒരാൾ മാധ്യമങ്ങളോട് പറഞ്ഞു.
പരസ്യങ്ങൾ ഒഴിവാക്കുക. ഇപ്പോൾ സബ്സ്ക്രൈബ് ചെയ്യുക.
”വലിയ ശബ്ദം കേട്ടാണ് ഓടിയെത്തിയത്. തെലങ്കാനക്കാർ വന്ന വണ്ടിയായിരുന്നു. കാറിലുണ്ടായിരുന്ന ഒരു സ്ത്രീക്ക് അനക്കമുണ്ടായിരുന്നു. മറ്റുള്ളവർക്ക് അനക്കമുണ്ടായിരുന്നില്ല. വാഹനത്തിൽനിന്ന് ലഭിച്ച ഫോണിൽനിന്ന് മല്ലശേരി വട്ടകുളഞ്ഞി ഉള്ളവരാണെന്ന് അറിയാൻ കഴിഞ്ഞു”–മറ്റൊരു നാട്ടുകാർ പറഞ്ഞു. പുനലൂർ–പൊൻകുന്നം–മൂവാറ്റുപുഴ സംസ്ഥാന പാതയുടെ നിർമാണം പൂർത്തിയായിട്ട് ഒരു വർഷമായി. മുറിഞ്ഞകല്ല് ജങ്ക്‌ഷനിൽ അപകടങ്ങൾ സ്ഥിരമായി നടക്കാറുണ്ട്. റോഡിൻ്റെ മിനുസം കാരണം വാഹനങ്ങൾ തെന്നിമാറിയാണ് അപകടങ്ങളിലേറെയും. ഇവിടെ ചെറിയ വളവുമുണ്ട്. രണ്ട് മാസം മുമ്പ് അപകടത്തിൽ രണ്ട് തമിഴ്നാട് സ്വദേശികൾ മരിച്ചിരുന്നു. നെടുമ്പാശേരി വിമാനത്താവളത്തിൽ പോയി മടങ്ങുമ്പോഴായിരുന്നു അപകടം. വാഹനം നിയന്ത്രണം വിട്ട് റോഡ് സൈഡിലിടിച്ചാണ് അപകടം ഉണ്ടായത്.

