നീതി ലഭ്യമാക്കുന്നതിലെ കാലതാമസം കുറയ്ക്കണം: നീതി തേടുന്നവരുടെ സഹിഷ്ണുതയെ പരീക്ഷിക്കരുത്; ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

ന്യൂഡൽഹി: നീതിന്യായ വ്യവസ്ഥയിൽ സംഭവിക്കുന്ന കാലതാമസത്തെ കുറിച്ച് സംസാരിച്ച് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. ഒഡീഷ ഹൈക്കോടതി ബാർ അസോസിയേഷൻ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കവേ ആണ് അദ്ദേഹം നീതി ലഭ്യമാക്കുന്നതിലെ കാലതാമസത്തെ കുറിച്ച് സംസാരിച്ചത്. കേസുകൾ കെട്ടിക്കിടക്കുന്ന അവസ്ഥയും കോടതിയിൽ കേസ് നടത്താനുള്ള ചെലവും സാധാരണക്കാരുടെ അന്തസ്സിനെ നിശബ്ദമായി ഇല്ലാതാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ കോടതികളുടെ പൊടിപിടിച്ച ഇടനാഴികളിൽ നിന്നാണ് നീതിയെക്കുറിച്ചുള്ള ഏറ്റവും ശാശ്വതമായ പാഠങ്ങൾ താൻ പഠിച്ചതെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
‘‘നീതിന്യായ വ്യവസ്ഥയുടെ യഥാർത്ഥ പരീക്ഷണം സാധാരണ പൗരന്റെ അനുഭവത്തിലാണ്. നീതി തേടുന്നത് സഹിഷ്ണുതയുടെ പരീക്ഷണമായി മാറുകയാണ്. കോടതികൾ പ്രസക്തവും മാനുഷികവുമായി നിലനിൽക്കണമെങ്കിൽ, നീതി ലഭ്യമാക്കുന്നതിലെ കാലതാമസവും കോടതി ചെലവും കുറയ്ക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. കീഴ്ക്കോടതികളുടെ ഭാരം ലഘൂകരിക്കുന്നതിനും ദീർഘകാലമായി തീർപ്പുകൽപ്പിക്കാത്ത കേസുകൾ പരിഹരിക്കുന്നതിനും മധ്യസ്ഥതയിലൂടെയുള്ള സംസാരമാണ് വേണ്ടത്. സാധാരണക്കാർക്ക് നീതി വേഗത്തിൽ ലഭ്യമാക്കുന്നതിനുള്ള പ്രായോഗിക മാർഗങ്ങളെക്കുറിച്ച് ചർച്ചകൾ വേണം’’ – ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു.

