തിരഞ്ഞെടുപ്പ് കാലത്ത് വാഹനത്തില്‍കയറി ഡാന്‍സ് ചെയ്യുന്ന മുസ്ലിം പെൺകുട്ടികൾ’; ലീഗിനെതിരേ കാന്തപുരം വിഭാഗം നേതാവ് റഹ്മത്തുള്ള സഖാഫി എളമരം

കോഴിക്കോട്: മുസ്ലിം ലീഗിനെതിരെ പരോക്ഷ വിമർശനവുമായി സമസ്ത കാന്തപുരം വിഭാഗം നേതാവ്. മുസ്ലിംലീഗ് വനിതകളെ തിരഞ്ഞെടുപ്പിൽ രംഗത്തിറക്കിയതിനെതിരെ സമസ്ത കാന്തപുരം വിഭാഗം നേതാവ് റഹ്മത്തുള്ള സഖാഫി എളമരമാണ് ഫെയ്സ്ബുക്ക് കുറിപ്പിലൂടെ വിമർശനം ഉന്നയിച്ചത്. പെൺകുട്ടികൾ തുറന്ന വാഹനത്തിൽ കയറി ഡാൻസ് ചെയ്ത് സന്തോഷിക്കുന്നത് മുസ്ലിം ഉമ്മത്തിന്റെ സാംസ്കാരിക അച്ചടക്കം നശിച്ചുകാണാൻ ആഗ്രഹിക്കുന്നവരുടെ താൽപര്യമാണെന്ന് അദ്ദേഹം പറഞ്ഞു.
മുസ്ലിം സ്ത്രീകളെ രാഷ്ട്രീയരംഗത്തിറക്കിത്തുടങ്ങിയത് ജമാഅത്തെ ഇസ്ലാമിയാണെന്നും, എന്നാൽ ഇപ്പോൾ വെൽഫെയർ പാർട്ടിയുടെ സ്വാധീനം മുഖ്യധാരാ മുസ്ലിം രാഷ്ട്രീയ പാർട്ടിയിലേക്കുകൂടെ വന്നിരിക്കുന്നുവെന്നുമാണ് റഹ്മത്തുള്ള സഖാഫി ഉന്നയിക്കുന്ന പരോക്ഷ വിമർശനം. പണ്ട് ബാഫഖി തങ്ങളുടെ കാലത്തുപോലും എം.ഇ.എസ് സ്ത്രീകളെ രംഗത്തിറക്കിയ സമയത്ത് ലീഗ് അവരുമായുള്ള ബന്ധം ഒഴിവാക്കിയിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തിരഞ്ഞെടുപ്പ് കാലത്ത് വാഹനത്തിൽ കയറി ഡാൻസ് ചെയ്യുന്ന കൗമാരക്കാരായ മുസ്ലിം പെൺകുട്ടികളെയാണ് കൂടുതലായി കാണുന്നത്. ഇത് മറ്റു സമുദായത്തിൽപ്പെട്ട സ്ത്രീകളെ അപേക്ഷിച്ച് മുസ്ലിം സ്ത്രീകളിൽ കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം കാര്യങ്ങൾ മുസ്ലിം സംസ്കാരത്തോട് എതിരായി നിൽക്കുന്ന സ്വതന്ത്രവാദികളെയാണ് സന്തോഷിപ്പിക്കുക. സംസ്കാരം കളഞ്ഞുകുളിച്ചാൽ ഇതിന് വലിയ വില നൽകേണ്ടിവരുമെന്നും പറഞ്ഞുകൊണ്ടാണ് അദ്ദേഹം തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.
തദ്ദേശ തിരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് ഇക്കുറി ഒട്ടേറേവനിതകളെ മത്സരിപ്പിച്ചിരുന്നു. വനിതാ ലീഗിലെ പ്രവർത്തകരും യു.ഡി.എഫ് സ്ഥാനാർത്ഥികൾക്കായി പ്രചാരണ രംഗത്ത് സജീവമായിരുന്നു. എംഎസ്എഫിൻ്റെ ഹരിതയിൽനിന്നുള്ളവർ ഉൾപ്പെടെയുള്ളവർക്ക് ലീഗ് സീറ്റ് നൽകുകയുംചെയ്തിരുന്നു.

