28 വർഷത്തെ താക്കറെ ആധിപത്യം അവസാനിച്ചു: രാജ്യത്തെ ഏറ്റവും സമ്പന്ന കോർപ്പറേഷൻ പിടിച്ച് ബി.ജെ.പി

മുംബൈ: രാജ്യത്തെ ഏറ്റവും സമ്പന്നമായ തദ്ദേശ സ്ഥാപനത്തിന്മേലുള്ള 28 വർഷത്തെ താക്കറെ കുടുംബത്തിന്റെ മേൽക്കോയ്മ അവസാനിപ്പിച്ച് ബിജെപി- ഷിന്ദേ സഖ്യം. ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷനിലേക്ക് (ബിഎംസി) നടന്ന തിരഞ്ഞെടുപ്പിൽ വ്യക്തമായ ഭൂരിപക്ഷത്തോടെ മഹായുതി സഖ്യം അധികാരം ഉറപ്പിച്ചു. 227 വാർഡുകളുള്ള കോർപ്പറേഷനിൽ 217 ഇടങ്ങളിലെ ഫലമാണ് നിലവിൽ പുറത്ത് വന്നത്. ഇതിൽ 116 സീറ്റുകളാണ് ബിജെപി-ശിവസേന (ഷിന്ദേ വിഭാഗം) സഖ്യം സ്വന്തമാക്കിയിരിക്കുന്നത്. ബിജെപി 88 സീറ്റുകളിലും ശിവസേന 28 സീറ്റുകളിലും ലീഡ് നേടി. ഉദ്ധവ് വിഭാഗം ശിവസേന 74 സീറ്റുകളാണ് സ്വന്തമാക്കിയത്. രാജ് താക്കറെയുടെ നവനിർമാൺ സേന എട്ടു സീറ്റുകളും കോൺഗ്രസ് 11 സീറ്റുകളിലും ലീഡ് നേടി.
20 വർഷത്തിലേറെയായി അകന്നുനിന്നിരുന്ന ഉദ്ധവ് താക്കറെയും രാജ്താക്കറെയും ഒരുമിച്ചാണ് ഇത്തവ ബിജെപിയോട് പോരാടിയിരുന്നത്. കഴിഞ്ഞ 28 വർഷക്കാലം അവിഭക്ത ശിവസേനയുടെ ഭരണത്തിലായിരുന്നു മുംബൈ.
74,400 കോടി രൂപയിൽ കൂടുതൽ വാർഷിക ബജറ്റുള്ള ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷനിൽ (ബിഎംസി), നാലുവർഷം വൈകിയാണ് തിരഞ്ഞെടുപ്പ് നടന്നത്.

