ഇടിത്തീയായി പാക്കിസ്ഥാനിൽ ഇന്ധനവില സർവകാല റെക്കോർഡിൽ
“ഇസ്‌ലാമാബാദ്∙ പാക്കിസ്ഥാനിൽ പെട്രോൾ വില സർവകാല റെക്കോർഡിൽ. ഇന്നു മുതൽ ലീറ്ററിന് 22.20 രൂപ വർധിച്ച് 272 രൂപയായി. മിനി ബജറ്റിൽ പുതിയ നികുതി നിർദേശങ്ങൾ വന്നതോടെയാണ് പെട്രോൾ വിലയിൽ വൻ വർധനയുണ്ടായത്. ഡോളറിനെതിരെ പാക്കിസ്ഥാൻ രൂപയ്ക്കുണ്ടായ വിലയിടിവാണ് പെട്രോൾ വില കൂടാൻ കാരണമെന്ന് ധനകാര്യമന്ത്രാലയം അറിയിച്ചു. ഹൈസ്പീഡ് പെട്രോളിന് 17.20 രൂപ വർധിച്ച് 280 രൂപയും മണ്ണെണ്ണയ്ക്ക് 12.90 രൂപ വർധിച്ച് 202.73 രൂപയും ഡീസലിന് 9.68 രൂപ വർധിച്ച് 196.68 രൂപയുമായി. വ്യാഴാഴ്ച അർധരാത്രി മുതലാണ് വിലവർധന പ്രാബല്യത്തിൽ വന്നത്. ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലൂടെ നീങ്ങുന്ന പാക്കിസ്ഥാനിൽ ജനങ്ങൾക്ക് ഇടിത്തീയായി ഇന്ധനവില വർധന. ഈ മാസമാദ്യം ഇന്ധനവില ലീറ്ററിന് 35 രൂപ കൂട്ടിയിരുന്നു. പാൽ, പച്ചക്കറി, മാംസം ഉൾപ്പെടെയുള്ള നിത്യോപയോഗ സാധനങ്ങൾക്കും രാജ്യത്തു വലിയ വിലക്കയറ്റമാണ്. 2023 ആദ്യപകുതിയിൽ 33 ശതമാനം വിലവർധനയാണ് പ്രതീക്ഷിക്കുന്നത്.”