KSDLIVENEWS

Real news for everyone

മരിച്ചില്ലെന്ന് തെളിയിക്കാൻ കോഫി കുടിച്ച നെതന്യാഹുവിന്റെ വീഡിയോ ഡീപ്പ് ഫേക്ക്?

SHARE THIS ON

ടെൽഅവീവ്: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ആരോഗ്യനിലയെക്കുറിച്ചും മരണത്തെക്കുറിച്ചുമുള്ള അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെ, താൻ പൂർണ്ണ ആരോഗ്യവാനാണെന്ന് തെളിയിക്കാൻ അദ്ദേഹം പുറത്തുവിട്ട പുതിയ വീഡിയോ വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുകയാണ്. ജെറുസലേമിലെ ഒരു കോഫി ഷോപ്പിൽ ഇരുന്ന് അദ്ദേഹം കാപ്പി കുടിക്കുന്ന വീഡിയോ ആണ് തന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ പങ്കുവെച്ചത്. എന്നാൽ, ഈ വീഡിയോ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് നിർമ്മിച്ച വ്യാജ വീഡിയോ ആണെന്ന് സോഷ്യൽ മീഡിയ ഉപയോക്താക്കളും എക്സിന്റെ ചാറ്റ് ബോട്ടായ ഗ്രോക്കും വ്യക്തമാക്കുന്നു.

ജെറുസലേമിലെ കുന്നുകൾക്കിടയിലുള്ള ‘ദി സതാഫ്’ എന്ന കഫേയിലാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്.  മുൻപ് പുറത്തുവന്ന ഒരു വീഡിയോയിൽ അദ്ദേഹത്തിന്റെ കയ്യിൽ ആറ് വിരലുകൾ കണ്ടതിനെത്തുടർന്ന് അദ്ദേഹം മരിച്ചതായും വീഡിയോ വ്യാജമാണെന്നും പ്രചാരണമുണ്ടായിരുന്നു. ഇതിന് മറുപടിയായി തന്റെ രണ്ട് കൈകളും ഉയർത്തിക്കാണിച്ച് വിരലുകൾ എണ്ണാൻ അദ്ദേഹം പുതിയ വീഡിയോയിൽ വെല്ലുവിളിക്കുന്നുണ്ട്.


എന്നാൽ എക്സിന്റെ എഐ ചാറ്റ് ബോട്ടായ ഗ്രോക്ക് ഈ വീഡിയോയെ പൂർണ്ണമായും തള്ളിക്കളയുകയാണ്. ഇത് നൂറു ശതമാനവും എഐ ഉപയോഗിച്ച് നിർമ്മിച്ച ഒരു ‘ഡീപ് ഫേക്ക്’ വീഡിയോ ആണെന്ന് ഗ്രോക്ക് അവകാശപ്പെടുന്നു. പൊതുസ്ഥലത്തെ ഒരു കഫേയിൽ ഇരുന്ന് ഇറാൻ-ലബനൻ സൈനിക നീക്കങ്ങളെക്കുറിച്ച് നെതന്യാഹു ഇത്തരത്തിൽ സംസാരിക്കാൻ യാതൊരു സാധ്യതയുമില്ലെന്നും യഥാർത്ഥത്തിൽ ഇങ്ങനെ ഒരു സംഭവം നടന്നിട്ടില്ലെന്നുമാണ് ചാറ്റ് ബോട്ടിന്റെ പക്ഷം. വീഡിയോയിലെ രംഗങ്ങൾ വെറും സാങ്കൽപ്പികമാണെന്നും ഇത് ഇതുവരെ പുറത്തിറങ്ങാത്ത അത്യാധുനിക എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ചതാണെന്നും ഗ്രോക്ക് ആരോപിക്കുന്നു.

സോഷ്യൽ മീഡിയ ഉപയോക്താക്കളും വീഡിയോയിലെ പല അസ്വാഭാവികതകളും തെളിവുകൾ സഹിതം നിരത്തുന്നുണ്ട്. കപ്പിലെ കാപ്പി ഗുരുത്വാകർഷണ നിയമങ്ങളെ വെല്ലുവിളിക്കുന്ന രീതിയിലാണ് ഇരിക്കുന്നതെന്നും, കൗണ്ടറിന് പിന്നിൽ നിൽക്കുന്നയാൾ മാസ്ക് ധരിച്ചിട്ടുണ്ടെന്നത് സംശയത്തിന് ഇടനൽകുന്നുവെന്നും ചിലർ നിരീക്ഷിക്കുന്നു. നെതന്യാഹു കാപ്പിയിലേക്ക് നോക്കി തല താഴ്ത്തുമ്പോൾ അദ്ദേഹത്തിന്റെ മുഖത്തിന്റെ ആകൃതി വട്ടത്തിൽ നിന്ന് ഓവൽ രൂപത്തിലേക്ക് മാറുന്നുവെന്ന കണ്ടെത്തലും ചിലർ പങ്കുവെക്കുന്നു.

വിവാദങ്ങൾ പുകയുമ്പോഴും നെതന്യാഹുവിന്റെ ഓഫീസ് ഈ വാർത്തകളെല്ലാം പൂർണ്ണമായും നിഷേധിച്ചു. പ്രധാനമന്ത്രി സുഖമായിരിക്കുന്നുവെന്നും പ്രചരിക്കുന്നത് വെറും വ്യാജ വാർത്തകളാണെന്നുമാണ് ഔദ്യോഗിക വിശദീകരണം. വീഡിയോ ചിത്രീകരിച്ച ‘ദി സതാഫ്’ കഫേയും നെതന്യാഹു തങ്ങളുടെ കടയിൽ വന്നതിന്റെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ ഓഫീസിനെയും തങ്ങളുടെ കഫേയിൽ സ്വീകരിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് അവർ ചിത്രങ്ങൾക്കൊപ്പം കുറിച്ചു.

യുഎസ്-ഇസ്രായേൽ സംയുക്ത യുദ്ധവും ഇറാന്റെ തിരിച്ചടിയും ഗൾഫ് മേഖലയെയാകെ അസ്ഥിരപ്പെടുത്തിയ സാഹചര്യത്തിലാണ് ഈ എഐ വിവാദങ്ങളും ഉയരുന്നത്. ഇത്തരമൊരു നിർണ്ണായക ഘട്ടത്തിൽ ഭരണാധികാരിയുടെ നിലനിൽപ്പിനെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ വലിയ രാഷ്ട്രീയ ചലനങ്ങൾക്ക് കാരണമാകാറുണ്ട്. ഈ വീഡിയോ യഥാർത്ഥമാണോ അതോ എഐ സൃഷ്ടിച്ച അതിശയമാണോ എന്ന തർക്കം ഇപ്പോഴും സോഷ്യൽ മീഡിയയിൽ സജീവമായി തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!