KSDLIVENEWS

Real news for everyone

ബേക്കൽ ഹോട്ടലിൽ പോലീസ് നടത്തിയ ക്രൂര നടപടി അപലപനീയം;
പ്രതിഷേധിച്ച് രാഷ്ട്രീയ-സംഘടനാ നേതാക്കൾ

SHARE THIS ON

കാസര്‍കോട്:
രാത്രി 10 മണിക്ക് ശേഷം പ്രവര്‍ത്തിച്ചതിന് ബേക്കല്‍ സീ പാര്‍ക് ഹോട്ടലില്‍ പൊലീസ് നടത്തിയ നടപടിക്കെതിരെ വ്യാപക വിമര്‍ശനം ഉയരുന്നു. ഈ സംഭവത്തിൽ പ്രതിഷേധിച്ച്‌ രാഷ്ട്രീയ നേതാക്കളും വിവിധ സംഘടനകളും രംഗത്തെത്തി. സംഭവത്തില്‍ ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് യൂത് ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം ടി ഡി കബീര്‍ ആവശ്യപ്പെട്ടു.

ബേക്കലിലെ പൊലീസ് നടപടി നിരുത്തരവാദിത്തപരവും നീതീകരിക്കാനാവാത്തതുമാണെന്ന് ഡിസിസി പ്രസിഡന്റ് പി കെ ഫൈസല്‍ പറഞ്ഞു. ഹോട്ടല്‍ ജീവനക്കാരേയും ഭക്ഷണം കഴിക്കാന്‍ എത്തിയവരെയും പൊലീസ് തല്ലിച്ചതച്ചതായും സാധനങ്ങള്‍ വലിച്ചെറിഞ്ഞതായും ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്‍റ് അസോസിയേഷന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റി ആരോപിച്ചു.
സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കില്‍ ഹോട്ടലുകള്‍ അനിശ്ചിതകാലത്തേക്ക് അടച്ചിടാന്‍ നിര്‍ബന്ധിതമാകുമെന്ന് പ്രസിഡണ്ട് അബ്ദുല്ല താജ്, സെക്രട്ടറി നാരായണന്‍ പൂജാരി എന്നിവര്‍ പറഞ്ഞു. പൊലീസ് അതിക്രമം ജീവിക്കാനുള്ള അവകാശത്തിന് നേരെയുള്ള വെല്ലുവിളിയാണെന്ന് കേരള സ്റ്റേറ്റ് കുക്കിങ് വര്‍കേഴ്സ് ഫെഡറേഷന്‍ (കെ എസ് സി ഡബ്ല്യുഎഫ്) അഭിപ്രായപ്പെട്ടു.

കഴിഞ്ഞ ഒന്നര വര്‍ഷത്തിലധികമായി അരപട്ടിണിയിലും മുഴുപട്ടിണിയിലും കഴിയുന്ന ഹോട്ടല്‍ വ്യവസായ തൊഴിലാളികളെയും, അതിന്റെ ഉടമകളെയും കോവിഡ് മാനദണ്ഡം പാലിച്ചില്ലെന്ന് പറഞ്ഞ് അതിക്രൂരമായി മര്‍ദിക്കുകയാണ് പൊലിസ് ചെയ്തത്. ശക്തമായ അന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കണമെന്ന് പ്രസിഡണ്ട് എം എം കെ സിദ്ദീക്ക് ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!