KSDLIVENEWS

Real news for everyone

പാലക്കാട് ജയിച്ചില്ലെങ്കിൽ തോല്‍ക്കുന്നത് രാഹുല്‍ മാങ്കൂട്ടത്തിലല്ല രാഹുല്‍ ഗാന്ധിയാണ്- പി.സരിന്‍

SHARE THIS ON

പാലക്കാട്: കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയില്‍ തിരുത്തലുണ്ടാവണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് നേതാവ് പി. സരിന്‍. പാലക്കാട് സ്ഥാനാര്‍ഥിത്വത്തില്‍ തിരുത്തലുകളുണ്ടായില്ലെങ്കില്‍ ഹരിയാന ആവര്‍ത്തിക്കും. തോറ്റാല്‍ തോല്‍ക്കുന്നത് രാഹുല്‍ മാങ്കൂട്ടത്തിലല്ല രാഹുല്‍ ഗാന്ധിയാണ്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ചര്‍ച്ച പ്രഹസനമായിരുന്നെന്നും നല്ല തീരുമാനത്തിന് കാത്തിരിക്കുകയാണെന്നും സരിന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

2016-ല്‍ പാര്‍ട്ടിയിലെത്തിയ ഒരു സാധാരണ രാഷ്ട്രീയ പ്രവര്‍ത്തകനാണ് താന്‍. നാടിന്റെ നല്ലതിന് വേണ്ടിയാണ് സിവില്‍ സര്‍വീസ് ജോലി രാജി വെച്ചത്. ശരിക്ക് വേണ്ടിയാണ് ഇറങ്ങിത്തിരിച്ചത്. താന്‍ മീഡിയ ഗ്രൂപ്പില്‍നിന്ന് ലെഫ്റ്റായി എന്നത് തെറ്റായ വാര്‍ത്തയാണെന്നും സരിൻ പറഞ്ഞു.

“ഞാന്‍ കഷ്ടപ്പെട്ട് ഉണ്ടാക്കിയ സ്‌ട്രെക്ചറാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായി ഇടപെട്ടു. അതിന് പാര്‍ട്ടിയില്‍നിന്ന് പിന്തുണ കിട്ടിയില്ല. സ്ഥാനാര്‍ഥികളെ കുറിച്ച് പ്രവര്‍ത്തകര്‍ക്ക് വലിയ പ്രതീക്ഷകളുണ്ട്. സിവില്‍ സര്‍വീസില്‍ ചേരുമ്പോള്‍ പത്ത് വര്‍ഷം കഴിഞ്ഞാല്‍ ജോലി രാജി വെക്കും എന്ന് കാമുകിയോട് പറഞ്ഞിരുന്നു. ആ വാക്ക് ഞാന്‍ പാലിച്ചു. 33-ാം വയസ്സിലാണ് സിവില്‍ സര്‍വീസ് രാജി വെച്ചത്. നാടിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ ഒരു വേദി ഉണ്ടാവുക എന്നതായിരുന്നു പ്രധാന കാര്യം.

ഒറ്റപ്പാലത്ത് വാടകവീട്ടില്‍നിന്നാണ് പ്രവര്‍ത്തിച്ചത്. കുറച്ച് ആളുകളുടെ താത്പര്യങ്ങള്‍ക്ക് വഴങ്ങിക്കൊടുത്ത് പാര്‍ട്ടിയെ വരുതിയിലാക്കാന്‍ ശ്രമിക്കുന്നവരെ തിരുത്തിയില്ലെങ്കില്‍ പാലക്കാട്ട്‌ ഹരിയാന ആവര്‍ത്തിക്കും. കണ്ണടച്ച് ഇരുട്ടാക്കുന്നവരെ തിരുത്തിയില്ലെങ്കില്‍ വില കൊടുക്കേണ്ടി വരുന്നത് കോണ്‍ഗ്രസ് പാര്‍ട്ടിയാണ്. അല്ലെങ്കില്‍ തിരഞ്ഞെടുപ്പ് ഫലം കയ്യില്‍ നിക്കാത്ത സ്ഥിതി വരും. പാര്‍ട്ടിയുടെ ചില മൂല്യങ്ങളില്‍ ഇപ്പോഴും വിശ്വസിക്കുന്നുണ്ട്. അവസാന നിമിഷം വരെ പാര്‍ട്ടി തീരുമാനത്തില്‍ പ്രതീക്ഷയുണ്ടായിരുന്നു. പാര്‍ട്ടിയില്‍ തീരുമാനം എടുക്കുന്ന രീതി മാറി. കോണ്‍ഗ്രസ് പ്രസിഡന്റിനും രാഹുല്‍ ഗാന്ധിക്കും ഇന്നലെ കത്തെഴുതി. കത്തില്‍ എന്നെ സ്ഥാനാര്‍ഥിയാക്കിയാലുള്ള ഗുണങ്ങളെ കുറിച്ച് പറഞ്ഞിട്ടുണ്ട്. പാലക്കാട് ജയിച്ചേ പറ്റൂ. അല്ലെങ്കില്‍ ഇവിടെ തോല്‍ക്കുന്നത് രാഹുല്‍ മാങ്കൂട്ടത്തില്‍ അല്ല രാഹുല്‍ ഗാന്ധിയാണ്. പുനഃപരിശോധനയ്ക്ക് ശേഷവും രാഹുലാണ് മികച്ച സ്ഥാനാര്‍ഥിയെന്ന് പാര്‍ട്ടിക്ക് തോന്നിയാല്‍ അവിടെ തന്നെ പകുതി ജയിച്ചു.

ജയിലില്‍ കിടക്കുന്നത് മാത്രമല്ല ത്യാഗം. പാര്‍ട്ടിക്ക് തെറ്റ് പറ്റിയെങ്കില്‍ പാര്‍ട്ടി തിരുത്തണം. ഇത് എന്റെ ആവശ്യമല്ല. പാര്‍ട്ടിയെ സ്‌നേഹിക്കുന്ന ഒരുപാട് ആളുകളുടെ ആവശ്യമാണ്. പാര്‍ട്ടിയില്‍ സുതാര്യത ഉണ്ടാവണം. നല്ല തീരുമാനത്തിന് കാത്തിരിക്കുകയാണ്. കോണ്‍ഗ്രസ് സ്ഥാനര്‍ഥി ആരാണെന്ന് ഉറപ്പായതിന് ശേഷം മറ്റു കാര്യങ്ങള്‍ തീരുമാനിക്കുമെന്നും സരിന്‍ പറഞ്ഞു.

error: Content is protected !!