‘അംഗരക്ഷകർ എനിക്കൊന്നും സംഭവിക്കാതിരിക്കാന്‍ നിൽക്കുന്നവരാണ്’; മർദനത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി

ആലപ്പുഴ: നവകേരള ബസ് കടന്നുപോയപ്പോള്‍ മുഖ്യമന്ത്രിക്കെതിരേ മുദ്രാവാക്യം വിളിച്ച യൂത്ത് കോണ്‍ഗ്രസ്-കെഎസ്യു പ്രവര്‍ത്തകരെ അദ്ദേഹത്തിന്റെ അംഗരക്ഷകര്‍ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ ന്യായീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്. അംഗരക്ഷകരെന്ന് പറയുന്നത് എനിക്കൊന്നും സംഭവിക്കാതിരിക്കാന്‍ നില്‍ക്കുന്നവരാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. നവകേരള സദസ്സിന്റെ ഭാഗമായി ആലപ്പുഴയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ വിശദീകരണം.
‘ഞങ്ങളുടെ വാഹനം പോയിക്കൊണ്ടിരിക്കുമ്പോള്‍ അതിന്റെ മുന്നിലേക്ക് ചില ആളുകള്‍ ചാടുന്ന അവസ്ഥ ഇന്നലെ ഉണ്ടായിരുന്നു. അത് നേരത്തെ ഒഴിവാക്കപ്പെട്ടിരുന്നു. പിന്നീട് വീണ്ടും പ്രത്യക്ഷപ്പെട്ടു. ഇന്നലെ ഒരിടത്ത് അത്തരത്തില്‍ വാഹനത്തിന് മുന്നില്‍ ചിലയാളുകള്‍ ചാടിവീഴാന്‍ ശ്രമിക്കുന്നത് കണ്ടു. അവരെ പോലീസ് തടയുന്നതും കണ്ടു. അതാണ് എന്റെ ശ്രദ്ധയില്‍പ്പെട്ടത്. യൂണിഫോമിലുള്ള പോലീസുകാര്‍ തടയുന്നതാണ് ഞാന്‍ കണ്ടത്. എന്റെ കൂടെയുള്ള അംഗരക്ഷകര്‍ എന്ന് പറയുന്നത് എനിക്കൊന്നും സംഭവിക്കരുതെന്നതിന്റെ ഭാഗമായി നില്‍ക്കുന്നവരാണ്’, മുഖ്യമന്ത്രി പറഞ്ഞു.
അമ്പലപ്പുഴ മണ്ഡലത്തിലെ നവകേരളസദസ്സില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി ബസില്‍ പോകുമ്പോഴാണ് റോഡരികില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടിയുമായി മുദ്രാവാക്യം വിളിച്ചെത്തിയത്. കരിങ്കൊടി പിടിച്ചുവാങ്ങിയ പോലീസ് ഇവരെ മാറ്റിയിരുന്നു. പിന്നാലെ കാറിലെത്തിയ ഗണ്‍മാനും അംഗരക്ഷകരും വണ്ടിനിര്‍ത്തി, ലാത്തികൊണ്ട് വളഞ്ഞിട്ടു മര്‍ദിക്കുകയായിരുന്നു.
ഇടുക്കിയില്‍ പത്ര ഫോട്ടോഗ്രാഫറെ മുഖ്യമന്ത്രിയുടെ അംഗരക്ഷകന് കഴുത്തിന് പിടിച്ച് തള്ളിയത് സംബന്ധിച്ചും മുഖ്യമന്ത്രി പ്രതികരിച്ചു. സാധാരണ അന്തരീക്ഷത്തില്‍ നിന്ന് മാറി തള്ളിക്കൊണ്ട് വന്നയാളെ അംഗരക്ഷകന് മാറ്റുന്നത് താന്‍ കണ്ടിട്ടുണ്ട്. സാധാരണ ക്യാമറമാന്വരുന്നത് പോലെയല്ല അയാള്‍ വന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആലപ്പുഴ ജില്ലയിലെ എല്ലാ കേന്ദ്രങ്ങളിലും മികച്ച സ്വീകരണമാണ് നവകേരള സദസ്സിന് ലഭിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. എല്ലാ ഭിന്നതകളും മാറ്റിവെച്ച് ഒരേവികാരത്തോടെ ഇങ്ങനെ ജനങ്ങള്‍ ഒഴുകിയെത്തുന്ന അനുഭവം സംസ്ഥാനത്തിന്റെ പുരോഗതിക്കായി ഒന്നിച്ച് നില്ക്കും എന്ന പ്രഖ്യാപനം തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

