കാസർകോട് ദേശീയപാത 66ലെ ടോൾപ്ലാസ തകർത്ത കേസ്; രണ്ടുപേർ പിടിയിൽ: 10 ലക്ഷത്തിന്റെ നഷ്ടമെന്ന് അധികൃതർ

കാസർകോട്: ദേശീയപാത കുമ്പള ആരിക്കാടിയിലെ ടോൾ പ്ലാസ അടിച്ചു തകർത്ത കേസിൽ രണ്ട് പേർ പിടിയിൽ. കൊടിയമ്മ ഉജാറിലെ ഫൈസൽ അബ്ദുൽ റഹ്മാൻ, മഞ്ചേശ്വരം വാമഞ്ചൂർ ചെക്ക് പോസ്റ്റിന് സമീപത്തെ ടി. അബ്ദുൽ നാസർ എന്നിവരെയാണ് കുമ്പള പൊലീസ് അറസ്റ്റ് ചെയ്തത്. ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സമരത്തിനിടെയുണ്ടായ അക്രമത്തിൽ ടോൾ പ്ലാസ അടിച്ചു തകർത്തിരുന്നു. സിസിടിവിയും ഗെയ്റ്റുകളും സ്കാനറുകളും ഉൾപ്പെടെയാണ് തകർത്തത്. അക്രമത്തിൽ പത്ത് ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നാണ് ദേശീയപാത അതോറിറ്റി പൊലീസിനെ അറിയിച്ചത്.
പ്രതിഷേധം നടത്തിയതിന് അഞ്ഞൂറോളം പേർക്കെതിരെയാണ് കേസെടുത്തത്. ടോൾ പ്ലാസ തകർത്തതിന് ഇരുപത്തിയഞ്ചോളം പേർക്കെതിരെയും കേെസടുത്തു. ബാക്കി പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. വിഡിയോ ദൃശ്യങ്ങൾ പരിശോധിച്ച് അക്രമികളെ തിരിച്ചറിയുകയാണ്. അക്രമമുണ്ടായതിന് പിന്നാലെ ടോൾ പ്ലാസയ്ക്ക് സമീപത്തെ പ്രതിഷേധം അവസാനിപ്പിച്ചിരുന്നു.
മഞ്ചേശ്വരം എംഎൽഎ എ.കെ.എം അഷ്റഫ് ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തു നീക്കി. കുമ്പളയിലെ സമരം കലക്ടറേറ്റിലേക്കും ദേശീയപാതാ അതോറിറ്റി ഓഫിസിലേക്കും വ്യാപിപ്പിക്കാനാണ് ആക്ഷൻ കമ്മിറ്റിയുെട തീരുമാനം. നിയമസഭയിലുൾപ്പെടെ വിഷയം അവതരിപ്പിക്കുമെന്നും കോടതിയിൽ പ്രതീക്ഷ ഉണ്ടെന്നുമാണ് എ.കെ.എം. അഷ്റഫ് എംഎൽഎ പറഞ്ഞത്.

