മഹാസഖ്യത്തെ വീഴ്ത്താൻ ഒരുമുഴം മുൻപേ ഉവൈസി; കിഷൻഗഞ്ചിൽ സ്ഥാനാർഥിയെ പ്രഖ്യാപിച്ചു

പട്ന ∙ ബിഹാറിൽ മഹാസഖ്യത്തിനു വെല്ലുവിളി ഉയർത്തി എഐഎംഐഎം നേതാവ് അസദുദ്ദീൻ ഉവൈസി കിഷൻഗഞ്ച് ലോക്സഭാ മണ്ഡലത്തിലെ പാർട്ടി സ്ഥാനാർഥിയെ പ്രഖ്യാപിച്ചു. എഐഎംഐഎം ബിഹാർ സംസ്ഥാന അധ്യക്ഷനും എംഎൽഎയുമായ അക്തറുൽ ഇമാനാണ് കിഷൻഗഞ്ച് സ്ഥാനാർഥി. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിഹാറിൽ മഹാസഖ്യം വിജയിച്ച ഏക സീറ്റാണ് കിഷൻഗഞ്ച്. കോൺഗ്രസിലെ മുഹമ്മദ് ജാവേദാണ് കഴിഞ്ഞ തവണ കിഷൻഗഞ്ചിൽ വിജയിച്ചത്. ന്യൂനപക്ഷ വോട്ടുകൾ നിർണായകമായ സീമാഞ്ചൽ മേഖലയിൽ എഐഎംഐഎം മത്സരിക്കുന്നത് മഹാസഖ്യത്തിന്റെ വിജയസാധ്യതയെ പ്രതികൂലമായി ബാധിക്കും. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സീമാഞ്ചൽ മേഖലയിൽ എഐഎംഐഎമ്മിന്റെ അഞ്ചു സ്ഥാനാർഥികൾ വിജയിച്ചിരുന്നു. കൂടാതെ പത്തിലേറെ സീറ്റുകളിൽ എഐഎംഐഎം ന്യൂനപക്ഷ വോട്ടുകൾ ഭിന്നിപ്പിച്ചതു മഹാസഖ്യത്തിന്റെ പരാജയത്തിനു കാരണമായി. എഐഎംഐഎം ടിക്കറ്റിൽ വിജയിച്ച അഞ്ചിൽ നാലു പേർ ആർജെഡിയിലേക്ക് കൂറുമാറിയത് അസദുദ്ദീൻ ഉവൈസിക്കു തിരിച്ചടിയായിരുന്നു. ബിഹാറിൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആർജെഡിയോടു കണക്കുതീർക്കാനുളള പുറപ്പാടിലാണ് ഉവൈസി