KSDLIVENEWS

Real news for everyone

ഒളിംപിക്‌ വില്ലേജില്‍ കൊവിഡ് ബാധ; ആശങ്കയോടെ കായിക ലോകം

SHARE THIS ON

ടോക്യോ: ടോക്യോ ഒളിംപിക്‌സിന് തിരി തെളിയാന്‍ ആറ് ദിവസം മാത്രം അവശേഷിക്കേ ആശങ്ക പടര്‍ത്തി ഒളിംപിക് വില്ലേജില്‍ കൊവിഡ്. പരിശോധനയ്‌ക്കിടെ ആദ്യ കൊവിഡ് കേസ് സ്ഥിരീകരിച്ചതായി ഒളിംപിക്‌സ് സംഘാടക സമിതി വക്‌താവ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വിദേശത്തുനിന്ന് എത്തിയ ഒഫീഷ്യലിനാണ് രോഗബാധ. എന്നാല്‍ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.



താരങ്ങളും ഒഫീഷ്യല്‍സും താമസിക്കുന്ന ഒളിംപിക് വില്ലേജിന് പുറത്ത് ഹോട്ടലിലാണ് കൊവിഡ് പോസിറ്റീവായ ആളെ താമസിപ്പിച്ചിരിക്കുന്നത്. കൊവിഡ് പ്രതിരോധത്തിനായി എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ട്. ഒളിംപിക് ഗ്രാമത്തില്‍ കൊവിഡ് പടര്‍ന്നാല്‍ സ്വീകരിക്കേണ്ട നടപടിയെ കുറിച്ച് വ്യക്തമായ പദ്ധതിയുണ്ടാകുമെന്നും സംഘാടകര്‍ അറിയിച്ചു.

ജപ്പാനിലെ ടോക്യോ നഗരത്തില്‍ ഈ മാസം 23നാണ് ഒളിംപിക്‌സിന് തുടക്കമാകുന്നത്. കൊവിഡ് ഡെല്‍റ്റാ വകഭേദം പടരുന്നതിനാല്‍ ടോക്യോയില്‍ ആരോഗ്യ അടിയന്തരാവസ്ഥയിലാണ് ഒളിംപിക്‌സ് നടക്കുന്നത്. ജൂലൈ 12 മുതല്‍ ഓഗസ്റ്റ് 22 വരെയാണ് അരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്. അതിനാല്‍ ഇത്തവണ കാണികള്‍ക്ക് പ്രവേശനമില്ല.



കടുത്ത കൊവിഡ് പ്രോട്ടോക്കോളാണ് ഒളിംപിക് വില്ലേജില്‍ തയ്യാറാക്കിയിരിക്കുന്നത് എന്ന് സംഘാടകര്‍ നേരത്തെ അറിയിച്ചിരുന്നു. ഒളിംപിക് ഗ്രാമത്തിൽ എല്ലാ സുരക്ഷാ ക്രമീകരണങ്ങളും പൂർത്തിയാക്കിയെന്ന് അന്താരാഷ്‌ട്ര ഒളിംപിക് കമ്മിറ്റി(ഐഒസി) പ്രസിഡന്റ് തോമസ് ബാക്ക് വ്യക്തമാക്കി.

ടോക്യോ ഒളിംപിക്‌സിന് 228 അംഗ ഇന്ത്യന്‍ സംഘമാണ് പങ്കെടുക്കുക. ഇവരില്‍ 119 കായികതാരങ്ങളും 109 ഒഫീഷ്യൽസും ഉള്‍പ്പെട്ടിരിക്കുന്നു. രാജ്യത്തെ പ്രതിനിധീകരിച്ച് 67 പുരുഷ താരങ്ങളും 52 വനിതാ താരങ്ങളും മാറ്റുരയ്‌ക്കും. 85 മെഡൽ ഇനങ്ങളിലാണ് ഇന്ത്യ മത്സരിക്കുന്നത്. ഒളിംപിക്‌സിനായി കൂടുതൽ ഇന്ത്യന്‍ താരങ്ങള്‍ ടോക്യോയില്‍ എത്തിക്കൊണ്ടിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!