മരംവീണ് വിദ്യാർഥിനി മരിച്ച സംഭവം: അംഗഡിമൊഗർ സ്കൂളിലെ പ്രിൻസിപ്പലിനും പ്രഥമാധ്യാപികയ്ക്കും സ്ഥലംമാറ്റം

കാസർകോട്: സ്കൂൾവളപ്പിലെ മരംവീണ് ആറാംക്ലാസ് വിദ്യാർഥിനി ആയിഷത്ത് മിൻഹ മരിച്ച സംഭവത്തിൽ പ്രിൻസിപ്പലിന്റെ ചുമതല വഹിച്ചിരുന്നയാൾക്കും പ്രഥമാധ്യാപികയ്ക്കും സ്ഥലംമാറ്റം. പ്രിൻസിപ്പലിന്റെ ചുമതല വഹിക്കുന്ന വി.ഇ.മഞ്ജു, പ്രഥമാധ്യാപികയായ ബി.ഷീബ എന്നിവരെയാണ് സ്ഥലംമാറ്റിയത്. മഞ്ജുവിനെ വയനാട് ജില്ലയിലെ അച്ചൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലേക്കും ഷീബയെ ജി.എച്ച്.എസ്.എസ്. ബന്തടുക്കയിലേക്കുമാണ് സ്ഥലംമാറ്റിയതെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി അറിയിച്ചു.
കാസർകോട് അംഗടിമൊഗർ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ജൂലായ് മൂന്നിനാണ് അപകടം സംഭവിച്ചത്. സ്കൂൾവളപ്പിലുണ്ടായിരുന്ന മരം മുറിഞ്ഞുവീണാണ് വിദ്യാർഥിനി മരിച്ചത്. സ്കൂൾവിട്ട സമയത്ത് വീട്ടിലേക്കുള്ള മടക്കയാത്രയ്ക്കിടയിലാണ് സ്കൂൾ മുറ്റത്തെ മരം വിദ്യാർഥികൾക്കിടയിലേക്ക് വീണത്. അപകടത്തിൽ ഒരു വിദ്യാർഥിനിക്ക് പരിക്കുമേറ്റിരുന്നു. സംഭവത്തിൽ സ്കൂൾ പ്രിൻസിപ്പലിന്റെയും പ്രഥമാധ്യാപികയുടെയും ഭാഗത്തുനിന്ന് വീഴ്ചയുണ്ടായി എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ സ്ഥലംമാറ്റ ഉത്തരവ് നൽകിയതെന്നാണ് വിദ്യാഭ്യാസവകുപ്പിന്റെ വിശദീകരണം

