KSDLIVENEWS

Real news for everyone

മുൻ വി.സിക്ക് വീഴ്ച പറ്റി: സിദ്ധാർത്ഥന്റെ മരണത്തിൽ അന്വേഷണ കമ്മിഷൻ ഗവർണർക്ക് റിപ്പോർട്ട് കൈമാറി

SHARE THIS ON

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ അരാജകത്വമാണ് നടക്കുന്നതെന്ന് ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ട്. സിദ്ധാർത്ഥന്റെ മരണത്തിൽ മുൻ വി.സിക്ക് വീഴ്ച സംഭവിച്ചു. കുറ്റവാളികളെ സഹായിക്കാൻ പുറത്ത് നിന്ന് ഇടപെടൽ ഉണ്ടായെന്നും ജസ്റ്റിസ് ഹരിപ്രസാദ് കമ്മീഷൻ തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നു.

രണ്ടാം വർഷ വിദ്യാർത്ഥി സിദ്ധാർത്ഥനെ ഫെബ്രുവരി 18നാണ് ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സിദ്ധാർത്ഥന്റെ മരണത്തിൽ സർവകലാശാലയ്ക്ക് ഭരണപരമായ വീഴ്ച ഉണ്ടായിട്ടുണ്ടോ എന്നാണ് കമ്മീഷൻ പരിശോധിച്ചത്. സമയബന്ധിതമായി നടപടിയെടുക്കുന്നതിൽ മുൻ വി.സി, എം.ആർ ശശീന്ദ്രനാഥിന് വീഴ്ച പറ്റിയെന്നാണ് ജുഡീഷ്യൽ കമ്മീഷന്റെ കണ്ടെത്തൽ. ഉദ്യോഗസ്ഥതലത്തിലും വീഴ്ച ഉണ്ടായി.

സിദ്ധാർത്ഥനെ മരിച്ച നിലയിൽ കണ്ടെത്തിയ വാർഡന്‍, പൊലീസ് എത്താൻ കാത്തുനിന്നില്ല. കോളജ് ഹോസ്റ്റൽ ഭരിച്ചിരുന്നത് മുതിർന്ന വിദ്യാർത്ഥികളാണെന്നാണ് കമ്മീഷൻ റിപ്പോർട്ടിൽ പറയുന്നത്. സിദ്ധാർത്ഥനെ മർദിക്കുന്ന വിവരം അസിസ്റ്റന്റ് വാർഡനെ വിദ്യാർഥികൾ അറിയിച്ചെങ്കിലും അദ്ദേഹം ചുമതല നിർവഹിച്ചില്ല. സിദ്ധാർത്ഥനെ ആശുപത്രിയിൽ കൊണ്ടുപോകാനും അസിസ്റ്റന്റ് വാർഡൻ തയ്യാറായില്ല.

പൂക്കോട് ക്യാമ്പസിൽ അരാജകത്വമാണ് നടക്കുന്നത് എന്നാണ് റിപ്പോർട്ടിൽ പറയുന്ന മറ്റൊരു കാര്യം. ക്യാമ്പസ് രാഷ്ട്രീയത്തിനെതിരെയും റിപ്പോർട്ടിൽ പരാമർശമുണ്ട്. പുറത്തുനിന്നുള്ള സഹായത്തോടെ ഒരു സംഘടനയ്ക്ക് സംഭവത്തിന്റെ തീവ്രത മറച്ചുവെയ്ക്കാനായി. കുറ്റവാളികളെ സഹായിക്കാനും ഇടപെടൽ ഉണ്ടായെന്ന് കമ്മീഷൻ കണ്ടെത്തിയിട്ടുണ്ട്.

സർവകലാശാല വൈസ് ചാൻസിലർ, അസിസ്റ്റന്റ് വാർഡൻ, ഡീൻ, സിദ്ധാർത്ഥന്റെ രക്ഷിതാക്കൾ, സുഹൃത്തുക്കൾ എന്നിവര്‍ ഉൾപ്പെടെ 28 പേരുടെ മൊഴിയാണ് കമ്മീഷൻ രേഖപ്പെടുത്തിയത്. ഇന്ന് രാവിലെ രാജ് ഭവനിലെത്തിയാണ് ജസ്റ്റിസ് ഹരിപ്രസാദ് ഗവർണർക്ക് റിപ്പോർട്ട് കൈമാറിയത്. കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർവകലാശാലകളിൽ നടപ്പാക്കേണ്ട കാര്യങ്ങൾ ഗവർണർ തീരുമാനിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!