മയക്കുമരുന്ന് കടത്ത്: റെയില്‍വേ സ്റ്റേഷനിലും കൊറിയര്‍ കേന്ദ്രങ്ങളിലും പരിശോധന

പെരിന്തല്‍മണ്ണ: മയക്കുമരുന്നും കഞ്ചാവും തേടി പെരിന്തല്‍മണ്ണയിലെ കൊറിയര്‍ സ്ഥാപനങ്ങളിലും റെയില്‍വേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിലും എക്സൈസ്, പൊലീസ്, ആര്‍.പി.എഫ് ഉദ്യോഗസ്ഥരുടെ സംയുക്ത പരിശോധന.
ആഗസ്റ്റ് ആറ് മുതല്‍ സെപ്റ്റംബര്‍ അഞ്ച് വരെയുള്ള ഓണം സ്പെഷല്‍ ഡ്രൈവിനോട് അനുബന്ധിച്ചായിരുന്നു പരിശോധന.
അങ്ങാടിപ്പുറം റെയില്‍വേ സ്റ്റേഷൻ, പെരിന്തല്‍മണ്ണ ടൗണിലും പെരിന്തല്‍മണ്ണയിലും അങ്ങാടിപ്പുറത്തും വൈലോങ്ങരയിലുമുള്ള കൊറിയര്‍ സ്ഥാപനങ്ങള്‍, പെരിന്തല്‍മണ്ണ മൂസക്കുട്ടി സ്മാരക ബസ് സ്റ്റാൻഡ് തുടങ്ങിയ ഇടങ്ങളിലാണ് പരിശോധന നടത്തിയത്. മയക്കുമരുന്നു മണത്ത് കണ്ടെത്തുന്നതില്‍ വൈദഗ്ധ്യം നേടിയ മലപ്പുറം പൊലീസിലെ കെ. 9 ഡോഗ് സ്‌ക്വാഡിലെ ലെയ്ക്ക എന്ന നായയുമായി ഡോഗ് ട്രെയിനര്‍ ബിജുവും പരിശോധന സംഘത്തിലുണ്ടായിരുന്നു.
ഓണാഘോഷത്തോടനുബന്ധിച്ച് തുടര്‍ന്നും കര്‍ശന നിരീക്ഷണം നടത്തുമെന്നും സ്ഥിരം കുറ്റവാളികളെ നിരീക്ഷണത്തില്‍ വെക്കാനും ലഹരി ഉപയോഗം നേരിടാനുമുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും എക്സൈസ് സര്‍ക്കിള്‍ ഇൻസ്പെക്ടര്‍ ടി.ആര്‍. രാജേഷ് അറിയിച്ചു.

