ഇസ്രായേലിന്റേത് വംശഹത്യ, നെതന്യാഹുവിനെ യുദ്ധക്കുറ്റത്തിന് വിചാരണ ചെയ്യണം: സ്പാനിഷ് മന്ത്രി

മാഡ്രിഡ്: ഗസ്സയിൽ ഇസ്രായേൽ നടത്തുന്നത് ആസൂത്രിത വംശഹത്യയെന്ന് സ്പെയിൻ സാമൂഹികാവകാശ വകുപ്പു മന്ത്രി ലോൺ ബെലാര. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ യുദ്ധക്കുറ്റത്തിന് വിചാരണ ചെയ്യണമെന്നും അവർ ആവശ്യപ്പെട്ടു. പ്രസ്താവനയുടെ വീഡിയോ ബെലാര സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു.
‘ഫലസ്തീൻ സായുധസംഘം ഇസ്രായേലി സിവിലിയന്മാർക്കെതിരെ നടത്തിയ കൊലപാതകങ്ങൾ ഭീതിതമാണ്. എന്നാൽ അതുവച്ച് ഗസ്സയില്‍ ഇസ്രായേൽ നടത്തുന്ന കൂട്ടക്കുരുതിയെ ന്യായീകരിക്കാനാകില്ല. യുദ്ധക്കുറ്റത്തിന് ബെഞ്ചമിൻ നെതന്യാഹുവിനെ അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ വിചാരണ ചെയ്യണം. ഇക്കാര്യത്തിൽ സഖ്യകക്ഷിയായ സോഷ്യലിസ്റ്റ് പാർട്ടിയുമായി ചേർന്ന് നീക്കങ്ങൾ നടത്തും. ഇസ്രായേൽ ഭരണകൂടം ഗസ്സയിൽ ആസൂത്രിതമായ വംശഹത്യയാണ് നടത്തുന്നത്. ബോംബിങ് മൂലം ആയിരക്കണക്കിന് പേരാണ് വെള്ളവും വെളിച്ചവും ഭക്ഷണവും കിട്ടാതെ നിൽക്കുന്നത്. ഇത് അന്താരാഷ്ട്ര നിയമങ്ങൾക്ക് എതിരാണ്. യുദ്ധക്കുറ്റമായി പരിഗണിക്കേണ്ടതാണ്. ഗസ്സയിൽ അടിയന്തരമായി മനുഷ്യ ഇടനാഴി തുറക്കേണ്ടതുണ്ട് – അവർ പറഞ്ഞു

