യെമനിലെ ഹൂത്തി കേന്ദ്രങ്ങളില്‍ സൗദി സഖ്യസേന പ്രത്യാക്രമണം നടത്തി; 12 ഹൂത്തി വിമതരെ വധിച്ചു

ദുബായ്: അബുദാബിയിലെ ഹൂത്തി ആക്രമണത്തിന് സൗദിയുടെ ഭാഗത്തുനിന്ന് പ്രത്യാക്രമണം. യെമനിലെ ഹൂത്തി കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം നടത്തിയതായി സൗദി സഖ്യ സേന അറിയിച്ചു. 12 ഹൂത്തി വിമതരെ വധിച്ചെന്നും ആക്രമണങ്ങളെ പ്രതിരോധിച്ചെന്നും സഖ്യസേന കൂട്ടിച്ചേർത്തു.
അതേസമയം അബുദാബിയിലെ ഹൂത്തി ആക്രമണത്തെ ഐക്യരാഷ്ട്രസഭ അപലപിച്ചു. ജനവാസ മേഖലകൾക്ക് നേരെയുള്ള ഹൂത്തി ആക്രമണം എല്ലാ അന്താരാഷ്ട്ര നിയമങ്ങൾക്കും വിരുദ്ധമാണെന്നും സമാധാനം തകർക്കുന്ന നടപടി ആരുടെ ഭാഗത്തുനിന്നും ഉണ്ടാകരുതെന്നും ഐക്യ രാഷ്ട്ര സഭയുടെ വ്യക്തമാക്കി. ആക്രമണം നേരിട്ട യു.എ.ഇക്ക് കൂടുതൽ രാജ്യങ്ങൾ പിന്തുണ അറിയിച്ചു. ജോർദാൻ രാജാവ് യു.എ.ഇ. വിദേശകാര്യമന്ത്രിയെ ഫോണിൽ വിളിച്ചു ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്.
യെമനിലെ സനായിൽനിന്നാണ് ഡ്രോൺ അബുദാബിയിൽ എത്തിയതെന്ന് സംശയിക്കുന്നു. ആയിരത്തി എണ്ണൂറോളം കിലോമീറ്റർ ഡ്രോൺ സഞ്ചരിച്ചു എന്നത് കൃത്യമായ ആസൂത്രിത ആക്രമണത്തിന്റെ തെളിവാണ്.

