സ്‌കാനിങ്ങിൽ വീഴ്ച; ഒളരിയിലെ ആശുപത്രിയും ഡോക്ടറും തൃശൂരിലെ ദമ്പതികൾക്ക് 14 ലക്ഷം നൽകാൻ വിധി

ന്യൂഡൽഹി ∙ സ്കാനിങ് റിപ്പോർട്ടിലെ പിഴവു മൂലം ഗർഭസ്ഥ ശിശുവിനുണ്ടായിരുന്ന അവയവ വൈകല്യം തിരിച്ചറിയാൻ കഴിയാതെ പോയ സംഭവത്തിൽ ആശുപത്രിയും ഡോക്ടറും തൃശൂരിലെ ദമ്പതികൾക്ക് 14 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ദേശീയ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ വിധിച്ചു. ചാവക്കാട് സ്വദേശികളായ ദമ്പതികൾ ചികിത്സ തേടിയ ഒളരിയിലെ ആശുപത്രിയും റേഡിയോളജി പരിശോധന റിപ്പോർട്ട് നൽകിയ ഡോക്ടറും 7.5 ലക്ഷം രൂപ വീതം നൽകാനാണ് കമ്മിഷൻ വിധിച്ചത്. സംസ്ഥാന കമ്മിഷൻ നേരത്തേ 75,000 രൂപ വീതം നഷ്ടപരിഹാരം വിധിച്ച കേസിലാണ് ദേശീയ കമ്മിഷൻ തുക വർധിപ്പിച്ചത്.
ദമ്പതികൾക്ക് 2006 ൽ ആണ് ഗുരുതര വൈകല്യത്തോടെ ആൺകുഞ്ഞ് പിറന്നത്. നേരത്തേ ഗർഭം അലസിപ്പോയിട്ടുള്ളതിനാൽ കൂടുതൽ കരുതലെടുക്കാനാണ് ഗൾഫിൽ ജോലി ചെയ്തിരുന്ന ദമ്പതികൾ ഒളരിയിലെ ആശുപത്രിയിൽ ചികിത്സ തേടിയത്. 2005 സെപ്റ്റംബറിൽ നടത്തിയ പരിശോധനയിൽ ഗർഭസ്ഥ ശിശുവിന് കുഴപ്പമില്ലെന്നായിരുന്നു ആശുപത്രി അറിയിച്ചത്. ഡിസംബറിൽ, ഗർഭം 26–27 ആഴ്ച പിന്നിട്ടപ്പോഴാണ് മടങ്ങിയെത്തി അടുത്ത പരിശോധന ആശുപത്രിയിൽ നടത്തിയത്. അൾട്രാസോണോഗ്രാഫി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കുഞ്ഞിനു കുഴപ്പങ്ങളില്ലെന്ന് ഡോക്ടർ ആവർത്തിച്ചു. 2006 മാർച്ചിൽ കുഞ്ഞ് പിറന്നപ്പോൾ, മുട്ടിനു താഴേക്ക് കാലുണ്ടായിരുന്നില്ല; കൈമുട്ടിനു മുകളിൽ നിന്ന് താഴോട്ട് വലതുകൈഭാഗവും ഇല്ലായിരുന്നു.

