ജില്ലയിൽ 18നും 44 നും ഇടയിലുള്ളവരുടെ വാക്സിനേഷൻ തുടങ്ങി

കാഞ്ഞങ്ങാട് ∙ ജില്ലയിൽ 18നും 44നും ഇടയിലുള്ള മുൻഗണന പട്ടികയിൽ പെട്ടവർക്ക് വാക്സിനേഷൻ തുടങ്ങി. ഇന്നലെ ആകെ 55 പേർക്ക് മാത്രമാണ് ഈ വിഭാഗത്തിൽ കുത്തി വയ്പ് നടത്തിയത്. അപേക്ഷകൾ പലതും കൃത്യമല്ലാത്തതാണ് കുത്തിവയ്പിന്റെ എണ്ണം കുറയാൻ കാരണം. കൃത്യമായ വിവരങ്ങൾ അപ്‌ലോഡ് ചെയ്യാത്തതാണ് പല അപേക്ഷകളും തള്ളാനുള്ള പ്രധാന കാരണമായി അധികൃതർ പറയുന്നത്.
പള്ളിക്കര കുടുംബാരോഗ്യ കേന്ദ്രത്തിൽ 17 പേരും ചെറുവത്തൂർ സിഎച്ച്സിയിൽ 38 പേരും ഇന്നലെ കുത്തി വയ്പ് എടുത്തു. ജില്ലാ ആശുപത്രിക്ക് കീഴിൽ വാക്സിനേഷൻ നടത്തുന്ന കേന്ദ്രത്തിലേക്ക് ഇന്നലെ ഒട്ടേറെ പേർ വന്നെങ്കിലും കുത്തി വയ്പ് എടുക്കാനായില്ല.
വാക്സിനേഷൻ ലഭിക്കുന്നതിനായി ചുവടെ ചേർത്ത കാര്യങ്ങൾ ചെയ്യണം
∙www.cowin.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. വ്യക്തിഗത വിവരങ്ങളും മൊബൈൽ നമ്പറും തിരിച്ചറിയൽ രേഖയുടെ നമ്പറും നൽകി റജിസ്റ്റർ ചെയ്യുക. Add more എന്ന ഓപ്ഷൻ നൽകി ഒരു മൊബൈൽ നമ്പറിൽ നിന്നും 4 പേർക്ക് വരെ റജിസ്റ്റർ ചെയ്യാം.
∙മുൻഗണന ലഭിക്കുന്നതിനായി http://www.covid19.kerala.gov.in/vaccine/ എന്ന വെബ് സൈറ്റിൽ അടിസ്ഥാന വിവരങ്ങളും അനുബന്ധ രോഗ വിവരങ്ങളും വ്യക്തമാക്കുന്ന സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യണം. രോഗവിവരം വ്യക്തമാക്കുന്നതിനായി ചികിത്സിക്കുന്ന ഡോക്ടറുടെയോ അംഗീകൃത മെഡിക്കൽ പ്രാക്റ്റീഷണറുടെയോ സീലും ഒപ്പും സഹിതമുള്ള മെഡിക്കൽ സർട്ടിഫിക്കറ്റാണ് ഉപയോഗിക്കേണ്ടത് .
ഇതിനായുള്ള ഫോമുകൾ മുകളിൽ പറഞ്ഞ വെബ്സൈറ്റിൽ ലഭ്യമാണ്. രോഗാവസ്ഥ നൽകിയ വിവരങ്ങൾ ജില്ലാതലത്തിൽ പരിശോധിച്ചതിനു ശേഷം രോഗാവസ്ഥയുടെ മുൻഗണനയും വാക്‌സീന്റെ ലഭ്യതയും അനുസരിച്ച് വാക്സിനേഷൻ ലഭ്യമാകുന്ന സ്ഥലവും തീയതിയും എസ്എംഎസ് വഴി അറിയിക്കുന്നതാണ്.
∙വാക്സിനേഷൻ വിവരം അറിയിച്ചുകൊണ്ടുള്ള എസ്എംഎസ് സന്ദേശവും തിരിച്ചറിയൽ രേഖയും രോഗവിവരം സംബന്ധിച്ച സർട്ടിഫിക്കറ്റും സഹിതം വാക്സിനേഷൻ കേന്ദ്രത്തിൽ ഹാജരാകണം.
∙അനുബന്ധ രോഗങ്ങളുടെ പട്ടികയും രോഗവിവരം സംബന്ധിച്ച സർട്ടിഫിക്കറ്റിന്റെ മാതൃകയും
dhs.kerala.gov.in,
arogyakeralam.gov.in,
sha.kerala.gov.in എന്നീ
വെബ്സൈറ്റുകളിൽ ലഭ്യമാണ്.

