ദേശീയപാതാ വികസനം: അന്ത്യശ്വാസം വലിച്ച് ജില്ലയിലെ പാതയോരത്തെ റസ്റ്റോറന്റുകൾ

ചെറുവത്തൂർ/ കാസർകോട്: ദേശീയ പാതയോരത്തെ രുചിയിടങ്ങൾ പ്രതിസന്ധിയിലേക്ക്. പാത വികസനത്തിന്റെ ഭാഗമായി പാതയോരത്തെ ഒട്ടേറെ റസ്റ്ററന്റുകൾ പൊളിച്ച് മാറ്റി. സർവീസ് റോഡ് നിർമാണം തുടങ്ങിയാൽ നിലവിലുള്ള റസ്റ്ററന്റുകളുടെ നിലനിൽപ് പ്രതിസന്ധിയിലാവും. കാസർകോട് മുതൽ ജില്ലാ അതിർത്തിയായ കാലിക്കടവ് വരെ സഞ്ചരിക്കുന്നവർ ആശ്രയിച്ചിരുന്ന റസ്റ്ററന്റുളാണു പലതും പാത വികസനം വന്നതോടെ പൊളിച്ചുമാറ്റിയത്.
ടൗണുകളിലും മറ്റും ഹോട്ടലുകൾ ഏറെയുണ്ടെങ്കിലും ദേശീയ പാതയോരത്തെ ചെറുകിട ഹോട്ടലുകളെയാണ് അധികം പേരും ആശ്രയിക്കുന്നത്. എന്നാൽ പാത വികസനത്തെ തുടർന്ന് ഭൂമി എറ്റെടുക്കൽ നടപടി വന്നതോടെ ഇത്തരത്തിലുള്ള പല റസ്റ്ററന്റുകളും പൂട്ടി. പാതയിൽ നിന്ന് മീറ്ററുകൾ അകലെയായി പ്രവർത്തിക്കുന്ന റസ്റ്ററന്റുകളാവട്ടെ പാത നിർമാണം തുടങ്ങിയതോടെ പ്രതിസന്ധിയിലായി.
ഭക്ഷണം കഴിക്കാനെത്തുന്നവരുടെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ ഇടമില്ലാത്ത അവസ്ഥയാണ്. അത് കൊണ്ട് തന്നെ സർവീസ് റോഡും മറ്റും പൂർത്തിയായി കഴിഞ്ഞാൽ ഭാവിയിൽ എന്താകുമെന്ന ആശങ്കയിലാണ് റസ്റ്ററന്റ് നടത്തിപ്പുകാർ. അതെ സമയം യാത്രയ്ക്കിടയിൽ പുഴ മത്സ്യങ്ങളും മറ്റും രുചിയോടെ കഴിച്ചിരുന്ന രുചിയിടങ്ങൾ പലതും ഇല്ലാതായത് യാത്രകാർക്കു വലിയ നഷ്ടമായി മാറുകയാണ്.

