ഡൽഹി കലാപം : പ്രതിപക്ഷം രാഷ്ട്രപതിയെ കണ്ടു

ന്യൂഡല്‍ഹി : കഴിഞ്ഞ ഫെബ്രുവരിയില്‍ വടക്കന്‍ ഡല്‍ഹിയിലുണ്ടായ കലാപത്തെ ബി.ജെ.പി രാഷ്ട്രീയ എതിരാളികളെയും വിമര്‍ശകരെയും ജയിലിലടക്കാന്‍ ഉപയോഗിക്കുന്നതിനിടെ പ്രതിപക്ഷം രാഷ്ട്രപതിയെ കണ്ടു. ഡല്‍ഹി പൊലീസ് നടത്തുന്ന അന്വേഷണം ഗൂഢാലോചനയായി മാറിയെന്നും ഇതെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാക്കള്‍ രാഷ്ട്രപതി റാം നാഥ് കോവിന്ദിനു നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.
കോണ്‍ഗ്രസ് നേതാവ് അഹ്മദ് പട്ടേല്‍, സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സി.പി.ഐ ജനറല്‍ സെക്രട്ടറി ഡി. രാജ, ഡി.എം.കെ നേതാവ് കനിമൊഴി, ആര്.ജെ.ഡി നേതാവ് മനോജ് കുമാര്‍ ഝാ എന്നിവരടങ്ങുന്ന പ്രതിപക്ഷ പ്രതിനിധി സംഘമാണ് രാഷ്ട്രപതിയെ കണ്ടത്.ഡല്‍ഹി പൊലീസിെന്റ പ്രത്യേക അന്വേഷണസംഘത്തെ കുറിച്ച് ഇതിനകം ഉയര്‍ന്ന നിരവധി ആക്ഷേപങ്ങളും ആശങ്കകളും പ്രതിപക്ഷം രാഷ്ട്രപതിയുമായി പങ്കുവെച്ചു. വിഷയം പരിശോധിക്കാമെന്ന് രാഷ്ട്രപതി ഉറപ്പുനല്‍കി.
വടക്കു കിഴക്കന്‍ ഡല്‍ഹിയിലെ കലാപ വേളയില്‍തന്നെ ഡല്‍ഹി പൊലീസിന്റെ പങ്കിനെ കുറിച്ച് ഗൗരവമേറിയ ചോദ്യങ്ങളുയര്‍ന്നിട്ടുണ്ടെന്ന് പ്രതിപക്ഷം സമര്‍പ്പിച്ച നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. 53 പേരുടെ ജീവന്‍ നഷ്ടപ്പെടുന്നതിന് ഇടയാക്കിയ കലാപത്തെക്കുറിച്ച് അന്വേഷിക്കുന്നതിനു പകരം, കലാപത്തെയും സമാധാനപരമായി പൗരത്വ നിയമത്തിനെതിരെ നടന്ന പ്രക്ഷോഭത്തെയും ബന്ധിപ്പിക്കാനുള്ള ഗൂഢാലോചനയാണു നടക്കുന്നതെന്ന് നേതാക്കള്‍ നിവേദനത്തില്‍ ആരോപിച്ചു.

