കർണാടക എം പിയും ബി.ജെ പി നേതാവുമായ അശോക് ഗസ്തി അന്തരിച്ചു

മംഗളൂരു : ബി ജെ പി നേതാവും കർണ്ണാടകയിൽ പാർട്ടിയുടെ ദലിത് മുഖവുമായിരുന്ന അശോക് ഗസ്തി എം പി (55) അന്തരിച്ചു. കോവിഡ് ബാധിതനായി ബംഗളൂറു മണിപ്പാൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം വ്യാഴാഴ്ച രാത്രി 10.31നാണ് സംഭവിച്ചതെന്ന് ഹോസ്പിറ്റൽ ഡയറക്ടർ ഡോ. മനീഷ് റൈ അറിയിച്ചു. ന്യൂമോണിയ ബാധിതനുമായിരുന്നു അദ്ദേഹം. തീവ്രപരിചരണ വിഭാഗത്തിൽ വിദഗ്ധ ഡോക്ടർമാരുടെ സംഘം ചികിത്സിച്ചെങ്കിലും വൈദ്യശാസ്ത്രം ആ ശരീരത്തിലെ അനേകം അവസ്ഥകളോട് പരാജയപ്പെട്ടുപോയെന്ന് റൈ ഖേദപൂർവ്വം അറിയിച്ചു.
വ്യാഴാഴ്ച പകൽ കേന്ദ്ര, സംസ്ഥാന മന്ത്രിമാരുൾപ്പെടെ നേതാക്കളുടെ ട്വിറ്ററുകളിൽ ‘മരിച്ചു’ കിടക്കുകയായിരുന്നു അശോക്. ഈ മാസം രണ്ടിനാണ് റെയ്ച്ചൂർ ജില്ലയിൽ നിന്നുള്ള അശോകിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ജൂൺ 26നാണ് അശോക് രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടത്.

