സച്ചിന്‍ ബേബി മാജിക്; പ്രഥമ കേരള ക്രിക്കറ്റ് ലീഗ് കിരീടം ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിന്

തിരുവനന്തപുരം: അടിക്ക് അടിതന്നെ പഥ്യമെന്ന മട്ടിലായിരുന്നു കളി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സ് ഉയര്‍ത്തിയത് നിശ്ചിത 20 ഓവറില്‍ 213 റണ്‍സ്. അതിലും മാരക പ്രഹരശേഷിയോടെ ബാറ്റുവീശിയ കൊല്ലം ഏരീസ് സെയ്‌ലേഴ്‌സ്, പന്തുകള്‍ ബാക്കിയിരിക്കേ ലക്ഷ്യം മറികടന്നു. അങ്ങനെ പ്രഥമ കേരള ക്രിക്കറ്റ് ലീഗ് കിരീടമെന്ന പൊന്‍തൂവല്‍ കൊല്ലം സെയ്‌ലേഴ്‌സ് സ്വന്തംപേരില്‍ ചേര്‍ത്തു. മത്സരം അക്ഷരാര്‍ഥത്തില്‍ കേരളത്തിന്റെ അഭിമാന താരങ്ങളായ രോഹന്‍ കുന്നുമ്മലും സച്ചിന്‍ ബേബിയും തമ്മിലായിരുന്നു എന്നുപറഞ്ഞാലും തെറ്റാവില്ല. ആ അര്‍ഥത്തില്‍ കേരള ക്രിക്കറ്റിന് അഭിമാനംകൂടിയായി മാറി ഈ ഫൈനല്‍. സ്‌കോര്‍: കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സ്- 213/6 (20 ഓവര്‍). കൊല്ലം സെയ്‌ലേഴ്‌സ്- 214/4 (19.1 ഓവര്‍).
ക്യാപ്റ്റന്‍ സച്ചിന്‍ ബേബി സെഞ്ചുറിത്തികവോടെ മുന്നില്‍നിന്ന് നയിച്ചതാണ് കൊല്ലം സെയ്‌ലേഴ്‌സിന് കാര്യങ്ങള്‍ അനുകൂലമാക്കിയത്. വിക്കറ്റ് നഷ്ടപ്പെടാതെ സച്ചിന്‍ നേടിയത് 54 പന്തില്‍ 105 റണ്‍സ്. ഇതില്‍ ഏഴ് സിക്‌സും എട്ട് ഫോറും അകമ്പടി ചേരുന്നു. മൂന്നാംവിക്കറ്റില്‍ സച്ചിന്‍ ബേബിയും വത്സല്‍ ഗോവിന്ദും ചേര്‍ന്ന് 114 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയതോടെത്തന്നെ കളി കാലിക്കറ്റിന്റെ കൈയില്‍നിന്ന് പോയി.
ഓപ്പണര്‍മാരായ അഭിഷേക് നായരും (25) അരുണ്‍ പൗലോസും (13) പുറത്തായശേഷമായിരുന്നു ഇരുവരുടെയും കൂട്ടുകെട്ട്. വത്സല്‍ ഗോവിന്ദ് 27 പന്തില്‍ 45 റണ്‍സ് നേടി. ശറഫുദ്ദീന്‍ എന്‍.എം. (2), രാഹുല്‍ ശര്‍മ (15*) എന്നിങ്ങനെയാണ് മറ്റു സ്‌കോറുകള്‍. കാലിക്കറ്റിനായി അഖില്‍ ദേവ് രണ്ടും നിഖില്‍ എം., അഖില്‍ സ്‌കറിയ എന്നിവര്‍ ഓരോന്നും വിക്കറ്റുകള്‍ നേടി.
നേരത്തേ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കാലിക്കറ്റ് നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 213 റണ്‍സെടുത്തു. ക്യാപ്റ്റന്‍ രോഹന്‍ കുന്നുമ്മല്‍, വിക്കറ്റ് കീപ്പര്‍ എം. അജിനാസ്, അഖില്‍ സ്‌കറിയ എന്നിവരുടെ അര്‍ധസെഞ്ചുറിപ്രകടനത്തിന്റെ ബലത്തിലാണ് കാലിക്കറ്റ് വലിയ സ്‌കോര്‍ പടുത്തത്.
24 പന്തില്‍ നാല് സിക്‌സും അഞ്ച് ബൗണ്ടറികളുമായി 56 റണ്‍സ് നേടിയ അജിനാസാണ് ഗ്ലാബ്‌സ്റ്റാര്‍സിന്റെ ടോപ് സ്‌കോറര്‍. 26 പന്തില്‍ രണ്ട് സിക്‌സും ഏഴ് ഫോറും സഹിതം രോഹന്‍ കുന്നുമ്മല്‍ 51 റണ്‍സ് നേടിയപ്പോള്‍, 30 പന്തില്‍ മൂന്ന് സിക്‌സും നാല് ഫോറും ഉള്‍പ്പെടെ 50 റണ്‍സാണ് അഖില്‍ സ്‌കറിയ നേടിയത്. സല്‍മാന്‍ നിസാര്‍ (24), പള്ളം അന്‍ഫല്‍ (13*), ഒമര്‍ അബൂബക്കര്‍ (10), അഭിജിത്ത് പ്രവീണ്‍ (1) എന്നിങ്ങനെയാണ് മറ്റു സ്‌കോറുകള്‍.
കൊല്ലം സെയ്‌ലേഴ്‌സിനായി അമല്‍ എ.ജി., സുധേഷന്‍ മിഥുന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും പവന്‍ രാജ്, ബാസില്‍ എന്‍.പി. എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. ബാസില്‍ മൂന്നോവറില്‍ 48 റണ്‍സാണ് വഴങ്ങിയത്. ആദ്യ പത്തോവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 92 റണ്‍സ് നേടിയ കാലിക്കറ്റ്, ശേഷിച്ച പത്തോവറില്‍ 121 റണ്‍സാണ് നേടിയത്. ബാസില്‍ എറിഞ്ഞ 17-ാം ഓവറിലെ ആദ്യ നാലുപന്തുകളില്‍ 22 റണ്‍സാണ് അജിനാസ് അടിച്ചെടുത്തത് (6,6,4,6). അഞ്ചാംപന്തില്‍ അജിനാസ് പുറത്തായി. തുടര്‍ന്നെത്തിയ പള്ളം അന്‍ഫല്‍ അവസാന പന്ത് ബൗണ്ടറി കടത്തി. ഇതോടെ ഓവറിലാകെ 26 റണ്‍സ്.
18-ാം ഓവറിലെ അവസാന പന്തില്‍ സിക്‌സ് അടിച്ച് സച്ചിന്‍ ബേബി സെഞ്ചുറി നേടി. 8.2-ാം ഓവറില്‍ ബിജു നാരായണനെ സിക്‌സ് അടിച്ച് രോഹന്‍ കുന്നുമ്മല്‍കാലിക്കറ്റ് എഫ്.സി.-ഫോഴ്‌സാ കൊച്ചി എഫ്.സി. മത്സരത്തില്‍നിന്ന് കാലിക്കറ്റിനായി അര്‍ധ സെഞ്ചുറി കുറിച്ചിരുന്നു. 19 വിക്കറ്റെടുത്ത കൊല്ലത്തിന്റെ ഷെറഫുദ്ദീന്‍ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്‍റ്.
ക്രിക്കറ്റ് ലീഗ് ബ്രാൻഡ് അംബാസിഡർ മോഹൻലാലും കായിക വകുപ്പു മന്ത്രി വി. അബ്ദു റഹിമാനും ചേർന്ന് വിജയികൾക്ക് പ്രഥമ ക്രിക്കറ്റ് ലീഗ് കപ്പ് സമ്മാനിച്ചു. കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് ജയേഷ് ജോർജ്, സെക്രട്ടറി വിനോദ് എസ്. കുമാർ, ട്രഷറർ കെ.എം. അബ്ദുൾ റഹിമാൻ, കെസിഎൽ ചെയർമാൻ നാസർ മച്ചാൻ, ഫെഡറൽ ബാങ്ക് സീനിയർ വൈസ് പ്രസിഡന്റ് കെ.വി. ഷിബു എന്നിവർ പങ്കെടുത്തു.

