സൗദി അറേബ്യയ്ക്ക് എഫ്-35 യുദ്ധവിമാനങ്ങള്‍ വില്‍ക്കുമെന്ന് ട്രംപ്: പ്രഖ്യാപനം കിരീടാവകാശിയുടെ യുഎസ് സന്ദര്‍ശനത്തിന് തൊട്ടുമുമ്പ്

വാഷിങ്ടണ്‍: സൗദി അറേബ്യയ്ക്ക് എഫ്-35 യുദ്ധവിമാനങ്ങള്‍ വില്‍ക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സല്‍മാന്റെ യുഎസ് സന്ദർശനത്തിനു തൊട്ടുമുമ്ബാണ് ട്രംപിന്റെ പ്രഖ്യാപനം.
ഏഴു വർഷത്തിനു ശേഷമാണ് സൗദി കിരീടാവകാശി യുഎസ് സന്ദർശിക്കുന്നത്.
സൗദി അറേബ്യയ്ക്ക് യുദ്ധവിമാനം വില്ക്കുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിനായിരുന്നു ട്രംപിന്റെ മറുപടി. ‘ഞങ്ങള്‍ അത് ചെയ്യും, എഫ്-35 വിമാനങ്ങള്‍ വില്‍ക്കും’ എന്നായിരുന്നു യുഎസ് പ്രസിഡന്റ് പറഞ്ഞത്. സൗദി കിരീടാവകാശിയുടെ യുസ് സന്ദർശനത്തില്‍ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഇരു രാജ്യങ്ങളും തമ്മിലുള്ള നിരവധി കരാറുകളില്‍ പ്രധാനമാണ് യുദ്ധവിമാനങ്ങളുടെ വില്‍പ്പന.
യുഎസ് ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ് ഇൻഫ്രാസ്ട്രക്ചറില്‍ സൗദി അറേബ്യ കോടിക്കണക്കിന് ഡോളർ നിക്ഷേപം നടത്തുമെന്നാണ് വിവരം. സിവില്‍ ആണവോർജ്ജ മേഖലയിലെ പുതിയ സഹകരണത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ഇരു രാജ്യങ്ങളും പുറത്തുവിടുമെന്നും ഔദ്യോഗിക പ്രഖ്യാപനത്തിനു മുമ്ബായി പരസ്യമായി അഭിപ്രായം പറയാൻ അധികാരമില്ലാത്ത വൈറ്റ് ഹൗസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
അതേസമയം, യുഎഇയുമായും സൗദി അറേബ്യയുമായും അടുത്ത ബന്ധമുള്ള ചൈന എഫ്-35 വിമാവങ്ങളുടെ സാങ്കേതികവിദ്യ മോഷ്ടിക്കുകയോ കൈമാറ്റം ചെയ്യപ്പെടുകയോ സംഭവിക്കാമെന്ന ആശങ്കകളാണ് യുഎഇയുമായുള്ള വിമാന കൈമാറ്റത്തെ പാളം തെറ്റിച്ച മറ്റൊരു ദീർഘകാല ആശങ്കയെന്ന് അഡ്മിനിസ്ട്രേഷൻ ഉദ്യോഗസ്ഥർ പറഞ്ഞു.
കഴിഞ്ഞ മാസം സൗദിയും ചൈനയും സംയുക്ത നാവിക അഭ്യാസങ്ങള്‍ നടത്തിയിരുന്നു. സൗദി അറേബ്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി ചൈന കഴിഞ്ഞ വർഷം യുഎസിനെ മറികടന്നിരുന്നു. എന്നാല്‍ ആയുധ വില്‍പ്പനയില്‍ ഇപ്പോഴും സൗദിയുടെ പ്രധാനപ്പെട്ട രാജ്യം അമേരിക്ക തന്നെയാണ്.

