രാജ്യത്ത് കൊവിഡ് വാക്സീൻ സ്വീകരിച്ചവരുടെ എണ്ണം ഒരു കോടി പിന്നിട്ടു

ദില്ലി: കൊവിഡിനെതിരെയുള്ള പോരാട്ടത്തില്‍ ചരിത്രപരമായ ഒരു നാഴികക്കല്ല് കൂടി പിന്നിട്ടിരിക്കുകയാണ് ഇന്ത്യ. ഒരു കോടിയിലധികം ആളുകളാണ് ഇതിനോടകം കൊവിഡ് വാക്സീന്‍ സ്വീകരിച്ചിരിക്കുന്നത്. ഒരു കോടി ഒരു ലക്ഷത്തി എണ്‍പത്തിയെട്ടായിരത്തി ഏഴ് പേര്‍ വാക്സീന്‍ സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക് അനുസരിച്ച്, കൊവിഡിനെതിരെയുള്ള വാക്സിന്‍ സ്വീകരിച്ചവരില്‍ ലോകത്ത് മൂന്നാം സ്ഥാനത്താണ് ഇന്ത്യ.
അമേരിക്കയും യുകെയുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍. വാക്സിന്‍ സ്വീകരണത്തില്‍ അമേരിക്കയും യുകെയും 60 ദിവസം പൂര്‍ത്തിയാക്കിയപ്പോള്‍ ഇന്ത്യ 32 ദിവസമാണ് പൂര്‍ത്തിയാക്കിയത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 13193 കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 97 പേര്‍ മരിച്ചതായും ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം വ്യക്തമാക്കുന്നു. 6234635 ആരോഗ്യപ്രവര്‍ത്തകരാണ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചിരിക്കുന്നത്. 4,64,932 പേര്‍ രണ്ടാം ഘട്ടം പൂര്‍ത്തിയാക്കി. ഒപ്പം ആരോഗ്യരംഗത്തെ 3146 മുന്‍നിര പ്രവര്‍ത്തകര്‍ക്കും ആദ്യ ഡോസ് വാക്സിന്‍ നല്‍കിയിട്ടുണ്ട്.
ജനുവരി 30നാണ് ഇന്ത്യയില്‍ ആദ്യ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തത്. ചൈനയിലെ വുഹാനില്‍ നിന്ന് മടങ്ങിയെത്തിയ തൃശൂരിലെ വിദ്യാര്‍ത്ഥിനി ആയിരുന്നു രാജ്യത്തെ ആദ്യ കോവിഡ് രോഗി. വേള്‍ഡോ മീറ്റര്‍ കണക്ക് പ്രകാരം ഇതുവരെ 156,123 പേരാണ് കൊവിഡ് ബാധയെ തുടര്‍ന്ന് ഇന്ത്യയില്‍ മരിച്ചത്. 10,667,741 പേര്‍ രോഗമുക്തി നേടി.Post your Comment

