വിസയില്ലാത്ത ട്രാൻസിറ്റ് സൗകര്യം, പഠനകാലയളവ് വരെ വിസ ഉറപ്പാക്കി ഫ്രാൻസ്

ഫ്രാൻസിൽ ഉന്നതപഠനം ആഗ്രഹിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്കായി പ്രസിഡന്റ് ഇമ്മാനുവൽ മക്രോണിന്റെ പുതിയ പ്രഖ്യാപനങ്ങൾ. 2030-ഓടെ 30000 ഇന്ത്യൻ വിദ്യാർത്ഥികളെ ഫ്രാൻസിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ വിസ നടപടികളിൽ ഇളവുകൾ പ്രഖ്യാപിച്ചു.
ഇനി മുതൽ പഠനകാലയളവിന് അനുസരിച്ചുള്ള ദീർഘകാല വിസകൾ അനുവദിക്കും. ഫ്രാൻസ് വഴി യാത്ര ചെയ്യുന്നവർക്ക് വിസയില്ലാത്ത ട്രാൻസിറ്റ് സൗകര്യം ഏർപ്പെടുത്തിയതായും മക്രോൺ പ്രഖ്യാപിച്ചു.
എന്താണ് വിസ-ഫ്രീ ട്രാൻസിറ്റ്?
സാധാരണയായി ഇന്ത്യൻ പാസ്‌പോർട്ട് ഉള്ളവർ ഫ്രാൻസിലെ വിമാനത്താവളങ്ങൾ വഴി മറ്റൊരു രാജ്യത്തേക്ക് യാത്ര ചെയ്യുമ്പോൾ, വിമാനത്താവളത്തിന് പുറത്തിറങ്ങിയില്ലെങ്കിൽ പോലും ‘എയർപോർട്ട് ട്രാൻസിറ്റ് വിസ’ (ATV) എടുക്കേണ്ടതുണ്ട്. എന്നാൽ പുതിയ പ്രഖ്യാപനപ്രകാരം:
ട്രാൻസിറ്റ് വിസ ആവശ്യമില്ല: ഫ്രഞ്ച് വിമാനത്താവളങ്ങൾ വഴി മറ്റ് രാജ്യങ്ങളിലേക്ക് പോകുന്ന ഇന്ത്യക്കാർക്ക് ഇനി പ്രത്യേക ട്രാൻസിറ്റ് വിസയുടെ ആവശ്യമില്ല.
യാത്ര എളുപ്പമാകും: വിസ നടപടികൾക്കായി കാത്തുനിൽക്കാതെയും അധിക തുക ചിലവാക്കാതെയും ഫ്രാൻസ് വഴി യാത്ര ചെയ്യാം.
ആറ് മാസത്തെ പൈലറ്റ് പദ്ധതി: നിലവിൽ ആറ് മാസത്തെ പരീക്ഷണാടിസ്ഥാനത്തിലാണ് നടപ്പിലാക്കുന്നത്.
നിലവിൽ പ്രതിവർഷം 10000 ഇന്ത്യൻ വിദ്യാർത്ഥികളാണ് ഫ്രാൻസിൽ എത്തുന്നത്. 2030-ഓടെ 30000 ആയി ഉയർത്താനാണ് ലക്ഷ്യമിടുന്നത്.
പിഎച്ച്.ഡി വിദ്യാർത്ഥികൾക്ക് അവരുടെ ഗവേഷണ കാലയളവ് മുഴുവൻ ഉൾക്കൊള്ളുന്ന വിസകൾ ലഭിക്കുമെന്നും പുതിയ പ്രഖ്യാപനത്തിൽ പറയുന്നു.
‘ഒരു പിഎച്ച്.ഡി പൂർത്തിയാക്കാൻ മൂന്ന് വർഷമെടുക്കുമെന്നിരിക്കെ, ഒരു വർഷത്തേക്ക് മാത്രം വിസ നൽകുന്നത് പ്രായോഗികമല്ല. അതുകൊണ്ട് തന്നെ വിസ നടപടികൾ കൂടുതൽ വിദ്യാർത്ഥി സൗഹൃദമാക്കാൻ ഫ്രാൻസ് തീരുമാനിച്ചു’ – ഡൽഹി എയിംസിൽ നടന്ന ചടങ്ങിൽ ഇമ്മാനുവൽ മക്രോൺ പറഞ്ഞു.

