രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 1,15,14,331 കടന്നു ;
24 മണിക്കൂറിനിടെ 39,726 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു ; 154 മരണവും

ന്യൂഡൽഹി: ഒരിടവേളയ്ക്ക് ശേഷം രാജ്യത്തെ കോവിഡ് കേസുകളിൽ വൻ വർധനവെന്ന് റിപ്പോർട്ട്. കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളിൽ രേഖപ്പെടുത്തിയ കോവിഡ് കേസുകളുടെ എണ്ണം 10 മാസത്തിലെ ഏറ്റവും ഉയർന്ന നിരക്കാണ്. കഴിഞ്ഞ ഏഴ് ദിവസത്തിനിടെ രാജ്യത്തെ കോവിഡ് നിരക്കുകളിൽ 39 ശതമാനം വർധനവ് ഉണ്ടായതായും റിപ്പോർട്ടിൽ പറയുന്നു.
വ്യാഴാഴ്ചത്തെ കോവിഡ് കേസുകളുടെ എണ്ണം മാത്രം 40,000 ന് അടുത്ത് എത്തിയതും ആശങ്കയുയർത്തുന്നുണ്ട്. 39,726 പുതിയ കേസുകളാണ് വ്യാഴാഴ്ച മാത്രം പുതുതായി റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ വർഷം നവംബർ 28 ന് ശേഷം രാജ്യത്ത് രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന പ്രതിധിന നിരക്കാണ് ഇത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 154 മരണങ്ങളും റിപ്പോർട്ട് ചെയ്തു.
പ്രതിദിന കണക്കുകളുടെ ഒരാഴ്ചയിലെ ശരാശരിയിൽ എല്ലാ ദിവസവും 5 ശതമാനത്തിൽ കൂടുതൽ വർധനവാണ് ഉണ്ടാകുന്നത്. 5.2, 5.8, 6.6, 7.4, 8.7 എന്നിങ്ങനെയാണ് കഴിഞ്ഞ അഞ്ച് ദിവസങ്ങളിൽ ദിവസേനയുള്ള നിരക്കുകളിൽ ഉണ്ടായ വർധനവിന്റെ ശതമാനം. 2020 മെയ് മാസത്തിന് ശേഷം ഉണ്ടായ ഏറ്റവും ഉയർന്ന വർധനവ് ആണ് ഇത്. 2020 മെയ് 19 മുതൽ 22 വരെയുള്ള ദിവസങ്ങളിലാണ് പ്രതിദിന കോവിഡ് കേസുകളിൽ സമാനമായ വർധനവ് ഉണ്ടായത്.
പല സംസ്ഥാനങ്ങളിലും വലിയ വർധനവാണ് കോവിഡ് കേസുകളിൽ ഉണ്ടാകുന്നത്. ഇതോടെ രാജ്യത്ത് ആകെ പോസിറ്റിവ് ആയവരു ടെ എണ്ണം 1,15,14,331 ആയി. നിലവിൽ 2,71,282 ആക്ടീവ് കേസുകളാണ് രാജ്യത്തുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ച 154 പേരുൾപ്പടെ ആകെ കോവിഡ് മരണങ്ങൾ1,59,370 ആണ്. 3,93,39,817 ആളുകളാണ് രാജ്യത്ത് ഇതുവരെ കോവിഡ് വാക്സിൻ കുത്തിവെപ്പ് എടുത്തത്.

