മുന്നണിക്കുള്ളിൽ തർക്കങ്ങളില്ല: ഇത്രത്തോളം സുഗമമായി സീറ്റ് വിഭജനം പൂർത്തിയാക്കുന്നത് ആദ്യം; സതീശൻ

കൊച്ചി: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള യുഡിഎഫ് സീറ്റ് വിഭജനവും സ്ഥാനാർഥി നിർണ്ണയവും പൂർത്തിയായി. ആകെയുള്ള 140 മണ്ഡലങ്ങളിലും സ്ഥാനാർഥികളെ സംബന്ധിച്ച് അന്തിമ തീരുമാനമായതായും മുന്നണിക്കുള്ളിൽ യാതൊരുവിധ തർക്കങ്ങളും നിലനിൽക്കുന്നില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വ്യക്തമാക്കി. ചരിത്രത്തിൽ ആദ്യമായാണ് ഇത്രത്തോളം സുഗമമായി സീറ്റ് വിഭജനം പൂർത്തിയാക്കുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു.
സീറ്റ് വിഭജന കണക്കുകൾ പ്രകാരം കോൺഗ്രസ് ഇത്തവണ 95 മണ്ഡലങ്ങളിലാണ് ജനവിധി തേടുന്നത്. ഇതിൽ 55 മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ബാക്കിയുള്ള 40 സീറ്റുകളിലെ സ്ഥാനാർഥി പട്ടിക കോൺഗ്രസ് അധ്യക്ഷന്റെ ഒപ്പിനായി നൽകിയിരിക്കുകയാണെന്നും ഇന്ന് തന്നെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നും സതീശൻ അറിയിച്ചു. എംപിമാർ നിയമസഭയിലേക്ക് മത്സരിക്കുമോ എന്ന ചോദ്യത്തിന് പട്ടിക പുറത്തുവരുമ്പോൾ അതിന് വ്യക്തത ലഭിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
സ്ഥാനാർഥി നിർണ്ണയം വൈകുന്നു എന്ന ആക്ഷേപങ്ങളെ പ്രതിപക്ഷ നേതാവ് തള്ളി. സ്ക്രീനിങ് കമ്മിറ്റി അംഗങ്ങൾ ഡൽഹിയിൽ എത്താൻ വൈകിയതും ഒരാൾക്ക് സുഖമില്ലാതായതും കാരണമാണ് നേരിയ താമസം ഉണ്ടായതെന്ന് അദ്ദേഹം വിശദീകരിച്ചു. കേവലം രണ്ട് ദിവസത്തെ ചർച്ചകൾ കൊണ്ട് കോൺഗ്രസ് പട്ടിക പൂർത്തിയാക്കി എന്നത് വലിയ നേട്ടമായാണ് മുന്നണി കാണുന്നത്. എൽഡിഎഫിന്റെ പല കക്ഷികളുടെയും പട്ടിക ഇനിയും പൂർത്തിയാകാനുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഘടകകക്ഷികൾക്കിടയിൽ സീറ്റുകളെച്ചൊല്ലി വലിയ തർക്കങ്ങൾ നടക്കുന്നു എന്ന തരത്തിലുള്ള വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം വ്യക്തമാക്കി. മുസ്ലിം ലീഗ് കൂടുതൽ സീറ്റുകൾ ആവശ്യപ്പെട്ടുവെന്നോ മറ്റ് കക്ഷികൾ തമ്മിൽ കലഹമുണ്ടെന്നോ ഉള്ള വാർത്തകളിൽ വാസ്തവമില്ല. ഒരു തരത്തിലുള്ള അപസ്വരവുമില്ലാതെ, ‘ടീം യുഡിഎഫ്’ എന്ന നിലയിൽ ഒറ്റക്കെട്ടായാണ് മുന്നണി മുന്നോട്ട് പോകുന്നതെന്നും 140 സീറ്റുകളും കൃത്യമായി പങ്കിട്ടുവെന്നും സതീശൻ പറഞ്ഞു.
എൽഡിഎഫിനുള്ളിലെ ആഭ്യന്തര കലഹങ്ങളെ വി.ഡി. സതീശൻ രൂക്ഷമായി വിമർശിച്ചു. ആലപ്പുഴ, പാലക്കാട്, കണ്ണൂർ, കാസർകോട് തുടങ്ങിയ ജില്ലകളിൽ പ്രാദേശിക നേതൃത്വം സംസ്ഥാന നേതൃത്വത്തെ വെല്ലുവിളിക്കുകയാണെന്നും ബംഗാളിലെപ്പോലെ കേരളത്തിലും സി.പി.എം തകർച്ചയിലേക്ക് നീങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ പത്ത് വർഷത്തെ ഭരണത്തിൽ സി.പി.എമ്മിൽ അഴിമതിയും സ്വജനപക്ഷപാതവുമാണ് നടന്നതെന്ന് സതീശൻ കുറ്റപ്പെടുത്തി. പാർട്ടി നേതാക്കൾ തന്നെ മുഖ്യമന്ത്രിയെയും നേതൃത്വത്തെയും വിമർശിക്കുന്ന സാഹചര്യം മുമ്പെങ്ങും ഉണ്ടായിട്ടില്ല. നേരത്തെ ഗൗരിയമ്മയോ എം.പി രാഘവനോ ഉയർത്തിയ ഒറ്റപ്പെട്ട പ്രതിഷേധങ്ങൾ പോലെയല്ല ഇപ്പോഴത്തെ സാഹചര്യമെന്നും ഇത് വ്യാപകമായ പ്രതിഷേധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ ഭരണവിരുദ്ധ വികാരം വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും അദ്ദേഹം പറഞ്ഞു.

