ഐസ്ക്രീമിൽ വിരൽ; ഫാക്ടറി ജീവനക്കാരന്റേതെന്ന് സംശയം, ഡിഎൻഎ പരിശോധനയ്ക്ക് അയച്ചു

മുംബൈ: ഐസ്ക്രീമിൽ കണ്ടെത്തിയ വിരൽ ഫാക്ടറി ജീവനക്കാരന്റേതെന്നു സംശയം. ഈ ഐസ്ക്രീം ഉണ്ടാക്കിയ ദിവസം ഫാക്ടറി ജീവനക്കാരന്റെ കൈവിരലിന് അപകടത്തിൽ പരുക്കേറ്റതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഈ വിരലാണോ ഐസ്ക്രീമിൽ കണ്ടെതെന്ന് പരിശോധനയ്ക്കുശേഷമേ വ്യക്തമാകൂ.
വിരൽ ഡിഎൻഎ പരിശോധനയ്ക്ക് അയച്ചു. റിപ്പോർട്ട് വന്നാൽ മാത്രമേ വിരൽ ജീവനക്കാരന്റേതാണോ എന്ന കാര്യത്തിൽ സ്ഥിരീകരണം ഉണ്ടാകൂ. കൂടാതെ യമ്മോയ്ക്കെതിരെ ഭക്ഷണത്തിൽ മായം ചേർക്കൽ, മനുഷ്യജീവന് അപകടപ്പെടുത്തൽ എന്നീ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. യമ്മോ എന്ന ബ്രാൻഡിൽ ഐസ്ക്രീം നിർമിച്ചു നൽകുന്ന കമ്പനിയുടെ ലൈസൻസ് ഫുഡ് സേഫ്റ്റി സ്റ്റാൻഡേർഡ്സ് ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) സസ്പെൻഡ് ചെയ്തു.
കഴിഞ്ഞ ദിവസമാണ് മുംബൈയിൽ ഓൺലൈനായി ഓർഡർ ചെയ്ത യമ്മോ എന്ന ബ്രാൻഡിന്റെ കോൺ ഐസ്ക്രീമിൽനിന്ന് മനുഷ്യ വിരലിന്റെ ഒരു ഭാഗം കണ്ടെത്തിയത്. ഇരുപത്തിയേഴുകാരനായ ഡോക്ടർ ഓർലെം ബ്രാൻഡൻ സെറാവോയക്കാണ് ഞെട്ടിക്കുന്ന അനുഭവം ഉണ്ടായത്.

