KSDLIVENEWS

Real news for everyone

വിൻഡോസ് നിശ്ചലമായി; ലോകമാകെ ബാങ്കുകളും വിമാനത്താവളങ്ങളും പണിമുടക്കി

SHARE THIS ON

വാഷിങ്ടൻ: മൈക്രോസോഫ്റ്റിന് സുരക്ഷ ഒരുക്കിയ ക്രൗഡ്സ്ട്രൈക്ക് നിശ്ചലമായതോടെ ലോകത്തെ ഐടി സംവിധാനങ്ങൾ പ്രവർത്തനരഹിതം. മൈക്രോസോഫ്റ്റ് വിൻഡോസിലെ സൈബർ സുരക്ഷാ പ്ലാറ്റ്ഫോമായ ക്രൗഡ്സ്ട്രൈക്കാണ് ഇന്ന് രാവിലെയോടെ ലോകമാകെ നിശ്ചലമായത്. ഇന്ത്യ, ഓസ്‌ട്രേലിയ, ജർമ്മനി, യുഎസ്‌, യുകെ ഉൾപ്പടെ നിരവധി രാജ്യങ്ങളിലെ നിരവധി ഐടി സംവിധാനങ്ങളെ വെള്ളിയാഴ്ചയുണ്ടായ ഈ സൈബർ തകരാർ ബാധിച്ചു.  ഇതോടെ നിരവധി സൈബർ സേവനങ്ങളും ഏറെ നേരം നിശ്ചലമായി. ബാങ്കുകൾ, വിമാനക്കമ്പനികൾ, ആരോഗ്യ സംവിധാനങ്ങൾ, അടിയന്തര സേവനങ്ങൾ ഉൾപ്പടെ സൈബറിടത്തെ തകരാർ മൂലം തടസ്സപ്പെട്ടു.


മൈക്രോസോഫ്റ്റ് വിൻഡോസിന് സുരക്ഷാ പരിഹാരങ്ങൾ നൽകുന്നതിനാണ് സൈബർ സുരക്ഷാ പ്ലാറ്റ്‌ഫോമായ ക്രൗഡ്‌സ്ട്രൈക്ക് ഉപയോഗിച്ചിരുന്നത്. ഇന്ത്യയിൽ, വിമാനത്താവളങ്ങളിൽ ഉടനീളം പ്രവർത്തനങ്ങൾ താളം തെറ്റി. ഇൻഡിഗോ, ആകാശ് എയർലൈൻസ്, സ്പൈസ് ജെറ്റ് എന്നിവയുൾപ്പെടെ നിരവധി എയർലൈനുകളുടെ ബുക്കിംഗും ചെക്ക്-ഇൻ സേവനങ്ങളും തടസ്സപ്പെട്ടു.


യുഎസിലെ പല ഭാഗങ്ങളിലും അടിയന്തര സേവനങ്ങൾ (911) തടസ്സപ്പെട്ടു. അമേരിക്കൻ എയർലൈൻസ്, ഡെൽറ്റ, യുണൈറ്റഡ് എന്നിവയുൾപ്പെടെയുള്ള പ്രധാന യുഎസ് എയർലൈനുകൾ പ്രവർത്തനം നിർത്തിയതായി റിപ്പോർട്ടുണ്ട്. തങ്ങൾക്ക് സംപ്രേക്ഷണം ചെയ്യാൻ കഴിയുന്നില്ലെന്ന് ബ്രിട്ടണിലെ പ്രമുഖ ടെലിവിഷൻ വാർത്താ ചാനലുകളിലൊന്നായ സ്കൈ ന്യൂസ് അറിയിച്ചു. അൽപ്പസമയം മുൻപ് തകരാർ പരിഹരിച്ച സ്കൈ ന്യൂസ് തിരികെ സംപ്രേക്ഷണം ആരംഭിച്ചിട്ടുണ്ട്. ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിലെ സേവനങ്ങൾ തടസ്സപ്പെട്ടവയിൽ ഉൾപ്പെടുന്നു. ഓസ്‌ട്രേലിയയിൽ, ബാങ്കുകൾ, ടെലികോം, മാധ്യമ സ്ഥാപനങ്ങൾ, എയർലൈനുകൾ എന്നിവയെ തകരാർ ബാധിച്ചിട്ടുണ്ടെന്ന് ഓസ്‌ട്രേലിയയുടെ നാഷണൽ സൈബർ സെക്യൂരിറ്റി കോർഡിനേറ്റർ അറിയിച്ചു. സാങ്കേതിക തകരാർ കാരണം ബെർലിൻ വിമാനത്താവളത്തിൽ എല്ലാ വിമാനങ്ങളും നിർത്തിവച്ചിരിക്കുകയാണ്.

സേവനങ്ങൾ തടസ്സപ്പെട്ടതോടെ തകരാർ പരഹരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് മൈക്രോസോഫ്റ്റ് അറിയിച്ചതായി രാജ്യാന്തര വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്തു. ഇന്ത്യൻ സമയം പുലർച്ചെ 3.30നാണ് ക്രൗഡ്സ്ട്രൈക്ക് പരാജയപ്പെടുകയും മൈക്രോസോഫ്റ്റ് നിശ്ചലമാകുകയും ചെയതത്. തകരാർ കണ്ടെത്തി 10 മണിക്കൂർ പിന്നിട്ടതോടെയാണ് പ്രശ്നം രാജ്യാന്തരതലത്തിലുണ്ടെന്ന് കണ്ടെത്തിയത്.

ന്യൂസിലൻഡ് പാർലമെന്റിനെയും തകരാർ ബാധിച്ചതായി റിപ്പോർട്ടുകളുണ്ട്. ക്രൈസ്റ്റ്ചർച്ച് രാജ്യാന്തര വിമാനത്താവത്തിലെ വിമാനങ്ങളുടെ ലാൻഡിങ്ങിന് അടക്കം തകരാർ ബാധിച്ചിട്ടുണ്ട്. ടോക്കിയോയിൽ നിന്ന് 60 കിലോമീറ്റർ അകലെയുള്ള ജപ്പാനിലെ നരിത വിമാനത്താവളത്തിലെ വിവിധ എയർലൈനുകളുടെയും പ്രവർത്തനം തടസ്സപ്പെട്ടു. യുകെയിലെ റെയിൽവേ കമ്പനിയിലെ ട്രെയിനുകളും സോഫ്റ്റ്‌വെയറിലെ തകരാർ കാരണം കാലതാമസം നേരിടുന്നതായാണ് റിപ്പോർട്ട്.

അതേസമയം യുഎസിലെ വിവിധ എയർലൈനുകൾ തങ്ങളുടെ വിമാനങ്ങൾക്ക് ‘‘രാജ്യാന്തര ഗ്രൗണ്ട് സ്റ്റോപ്പ്’’ നൽകുന്നതായി പ്രഖ്യാപിച്ചിട്ടുണ്ട്. യുണൈറ്റഡ്, ഡെൽറ്റ, അമേരിക്കൻ എയർലൈൻസ് തുടങ്ങിയ എയർലൈനുകളാണ് അവരുടെ വിമാനങ്ങൾക്ക് അടിയന്തര ‘‘ഗ്ലോബൽ ഗ്രൗണ്ട് സ്റ്റോപ്പ്’’ പുറപ്പെടുവിച്ചത്. നിലവിൽ പറക്കുന്ന വിമാനങ്ങൾക്ക് യാത്രാ തുടരാമെങ്കിലും ഇതുവരെ പുറപ്പെടാത്ത വിമാനങ്ങളൊന്നും ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ യാത്ര തിരിക്കില്ല. ഓസ്‌ട്രേലിയ ടെലികമ്മ്യൂണിക്കേഷൻ ഭീമനായ ടെൽസാ ഗ്രൂപ്പിനെയും ക്രൗഡ്‌സ്ട്രൈക്കിലെ പ്രശ്നം ബാധിച്ചിട്ടുണ്ട്.

error: Content is protected !!