KSDLIVENEWS

Real news for everyone

മകനെ കണ്ടെത്തും’; അര്‍ജുന്റെ വീട്ടിലെത്തി അമ്മയ്ക്ക് വാക്കുനല്‍കി ഈശ്വര്‍ മാല്‍പെ

SHARE THIS ON

കോഴിക്കോട്: ഒരു മാസവും മൂന്ന് ദിവസങ്ങളും പിന്നിട്ടു… കലങ്ങി മറിഞ്ഞൊഴുകിയ ഗംഗാവലി പുഴ തെളിഞ്ഞൊഴുകി തുടങ്ങി… കണ്ണാടിക്കലിലെ അർജുന്റെ വീട്ടിൽ കലങ്ങി മറിഞ്ഞ ഹൃദയവുമായി അച്ഛനും അമ്മയും ഭാര്യയും മകനും കുടുംബവുമുണ്ട്. നിലവിലെ സാഹചര്യമറിയിക്കാൻ, കുടുംബത്തിന് ധൈര്യം പകരാൻ കർണാടകയിൽ നിന്ന് ഈശ്വർ മാൽപെ അർജുന്റെ വീട്ടിലെത്തിയപ്പോഴും ആ അമ്മ ചോദിച്ചു… എന്റെ മകനെ കണ്ടെത്തില്ലേ ?

കുടുംബം പോറ്റാൻ 20-ാമത്തെ വയസ്സിൽ വളയം പിടിച്ച അർജുൻ അനിയത്തിയുടെ വിവാഹ നിശ്ചയം നടത്തണം, മകനെ മൂകാംബികയിൽ എഴുത്തിനിരുത്തണം എന്നിങ്ങനെ ഒരുപാട് സ്വപ്നങ്ങളുമായാണ് അവസാനം വീട്ടിൽ നിന്നും ഇറങ്ങിയത്. സ്വപ്നങ്ങൾക്ക് മേൽ അന്ന് ഒലിച്ചിറങ്ങിയ മണ്ണിനടിയിലെവിടോ മകനുണ്ടെന്ന് ഓർക്കുമ്പോൾ അമ്മയുടെ ഉള്ള് പിടയുന്നുണ്ട്. ആ അമ്മയ്ക്കും കുടുംബത്തിനും അർജുനെ കണ്ടെത്തുമെന്ന് വാക്കുനൽകിയാണ് മാൽപെയുടെ മടക്കം.


വെള്ളത്തിലിറങ്ങാനുള്ള അനുമതി ലഭിക്കാൻ പ്രയാസമുള്ള സാഹചര്യമാണ് ഉള്ളതെന്ന് മാൽപെ പറഞ്ഞു. 30 അടിയോളം താഴ്ചയിൽ മണ്ണടിഞ്ഞത് നീക്കണം, ഡ്രെഡ്ജിങ് മെഷീൻ ഉപയോഗിച്ച് കൊണ്ടുള്ള തെരച്ചിൽ ആണ് ഇനി വേണ്ടത്. മെഷീൻ എത്താൻ ഇനിയും വൈകും എന്നാണ് അറിയാൻ കഴിഞ്ഞത്. ഇതിനായി ഫണ്ട് ഇല്ലാത്ത രീതിയിലാണ് കർണാടക സർക്കാരിന്റെ ഇടപെടലെന്നും ഇനിയും വൈകിയാൽ കാലാവസ്ഥ വീണ്ടും പ്രതികൂലമാവുമെന്നും അദ്ദേഹം പറഞ്ഞു.

കോട്ടയ്ക്കലിൽ നിന്നും ടൈലുമായി മൈസൂരിലേക്കു പോയ അർജുൻ ജൂലായ് 15-നാണ് ബെൽഗാമിൽ നിന്നും തടിയുമായി എടവണ്ണയിലേക്ക് തിരിച്ചത്. 16-ന് രാവിലെ ഷിരൂരിൽ ഗംഗാവാലിപ്പുഴയ്ക്ക് സമീപം വണ്ടി നിർത്തി വിശ്രമിക്കുന്നതിനിടെ മണ്ണിടിച്ചിലിൽ പെട്ടു. അർജുനെ കാണാതായ വിവരം കേരളത്തിലെ മാധ്യമങ്ങളിൽ വലിയ വാർത്തയായതോടെയാണ് ഇഴഞ്ഞു നീങ്ങിയ തിരിച്ചിൽ വേഗത്തിലായത്. മണ്ണ് നീക്കിയിട്ടും ലോറി കണ്ടെത്താനായതോടെ തിരച്ചിൽ ഗംഗാവലിപുഴയിലേക്ക് മാറ്റി. ശക്തമായ അടിയൊഴുക്കുകാരണം നേവിയും ഈശ്വർ മാൽപെയ്ക്കും വെള്ളത്തിൽ മുങ്ങി തിരച്ചിൽ നടത്താനായില്ല. തുടർന്ന് നിർത്തി വെച്ച തിരച്ചിൽ പുനരാംഭിച്ചത് മുതൽ അർജുനെക്കുറിച്ച് എന്തെങ്കിലും സൂചന കിട്ടും എന്ന പ്രതീക്ഷയിലായിരുന്നു എല്ലാവരും. വീണ്ടും അനിശ്ചിതത്വം ഉടലെടുത്തെങ്കിലും മാൽപയുടെ ഉറപ്പിന്റെ പ്രതീക്ഷയിലാണ് കുടുംബം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!