ഗാസയിലേക്കുള്ള സഹായമെത്തിക്കാൻ റഫാ അതിർത്തി തുറക്കും; അഭയാര്‍ഥികളെ കടത്തിവിടില്ലെന്ന് ഈജിപ്ത്

ജറുസലേം: ഇസ്രയേല്‍-ഹമാസ് യുദ്ധത്തിനിടെ കടുത്ത മാനുഷിക പ്രതിസന്ധി നേരിടുന്ന ഗാസയിലേക്ക് സഹായവുമായി എത്തിയ ട്രക്കുകള്‍ കടത്തിവിടാന്‍ സമ്മതിച്ച് ഈജിപ്ത്. യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി ചര്‍ച്ചചെയ്തതിന് പിന്നാലെ റഫാ അതിര്‍ത്തി തുറക്കാന്‍ ഈജിപ്ത് പ്രസിഡന്റ് അബ്ദേല്‍ ഫത്താഹ് അല്‍-സിസി സമ്മതം അറിയിച്ചു. എന്നാല്‍ ഗാസയിലെ ആളുകളെ റഫാ അതിര്‍ത്തി വഴി ഈജിപ്തിലേക്ക് കടക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ഈജിപ്തിലെ സിനായി ഉപദ്വീപില്‍ നിന്ന് വരുംദിവസങ്ങളില്‍ 20 ട്രക്കുകളിലായി ഗാസയിലേക്ക് മാനുഷിക സഹായമെത്തുമെന്ന് വൈറ്റ്ഹൗസ് വക്താവ് അറിയിച്ചു. റഫാ അതിര്‍ത്തയിലൂടെയുള്ള സഹായം തടയില്ലെന്ന് ഇസ്രയേലും അറിയിച്ചിട്ടുണ്ട്. നിലിവല്‍ 20 ട്രക്കുകള്‍ കടത്തിവിടാന്‍ മാത്രമാണ് ഈജിപ്ത് സമ്മതം അറിയിച്ചിട്ടുള്ളത്. ആവശ്യമെങ്കിൽ കൂടുതൽ സഹായങ്ങള്‍ അനുവദിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, 23 ലക്ഷത്തോളം ആളുകള്‍ വസിക്കുന്ന ഗാസയില്‍ ഇസ്രായേലിന്റെ അഭൂതപൂര്‍വമായ ബോംബാക്രമണവും ഉപരോധവും കാരണം ആളുകള്‍ കൂട്ടത്തോടെ കുടിയേറാനുള്ള നീക്കങ്ങളില്‍ ഈജിപ്തിന് ആശങ്കയുണ്ട്. അത്തരത്തില്‍ കൂട്ടത്തോടെയുള്ള കുടിയേറ്റം ഈജിപ്ഷ്യന്‍ ഉപദ്വീപായ സിനായിയെ ഇസ്രായേലിനെതിരായ ആക്രമണങ്ങളുടെ താവളമാക്കിമാറ്റുമെന്ന് അബ്ദേല്‍ ഫത്താഹ് അല്‍-സിസി ബൈഡനോട് ആശങ്കയറിയിച്ചു. ഗാസ നിവാസികളെ അഭയാര്‍ഥികളാക്കാനും ഈജിപ്തിലേക്ക് കുടിയേറാനും നിര്‍ബന്ധിതരാക്കുന്ന ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നും അബ്ദേല്‍ ഫത്താഹ് പറഞ്ഞു. ‘സൈനിക മാര്‍ഗങ്ങളിലൂടെയോ മറ്റു ബലപ്രയോഗങ്ങളിലൂടെയോ പാലസ്തീനികളെ അവരുടെ ഭൂമിയില്‍ നിന്ന് നിര്‍ബന്ധിതമായി കുടിയിറക്കുന്നതിലൂടെ പാലസ്തീന് പ്രശ്നം പരിഹരിക്കാനുള്ള ഏതൊരു ശ്രമവും ഈജിപ്ത് തള്ളുന്നു. മേഖലയിലെ രാജ്യങ്ങളുടെ ചെലവില്‍ ഇത് നടപ്പാകില്ല’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

