ഇൻഷുറൻസ് തുക ലഭിക്കുന്നതിന് 24 മണിക്കൂര്‍ ആശുപത്രി വാസം ആവശ്യമില്ല; ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്റെ ഉത്തരവ്

എറണാകുളം: ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നതിന് 24 മണിക്കൂര്‍ ആശുപത്രി വാസം വേണമെന്നത് ഉപഭോക്തൃ അവകാശ ലംഘനമെന്ന് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷൻ. ആധുനിക ചികിത്സാ സംവിധാനങ്ങള്‍ നിലവിലുള്ളതിനാല്‍ തന്നെ ഇൻഷുറൻസ് പരിരക്ഷ ലഭ്യമാകുന്നതിന് 24 മണിക്കൂര്‍ ആശുപത്രിവാസം കൂടിയേ തീരൂ എന്നത് അവകാശ ലംഘനമാണെന്ന് കമ്മീഷൻ ചൂണ്ടിക്കാട്ടി. എറണാകുളം മരട് സ്വദേശിയുടെ പരാതിയിന്മേലാണ് ഉത്തരവ്. ജോണ്‍ മില്‍ട്ടണ്‍ തന്റെ അമ്മയുടെ ഇടത് കണ്ണിന്റെ ശസ്ത്രക്രിയ എറണാകുളം സ്വകാര്യ ആശുപത്രിയില്‍ നടത്തിയിരുന്നു. ആധുനിക സാങ്കേതികവിദ്യയിലൂടെ ശസ്ത്രക്രിയ നടത്തിയതിനാല്‍ ഒരു ദിവസം പോലും ആശുപത്രിയില്‍ കിടക്കേണ്ടതായി വന്നിട്ടില്ല. ശസ്ത്രക്രിയ നടത്തിയ അന്ന് തന്നെ ഡിസ്ചാര്‍ജ് ചെയ്തു. എന്നാല്‍ ചികിത്സയ്‌ക്ക് വേണ്ടി ചിലവായ തുക ലഭിക്കുന്നതിന് വേണ്ടി ഇൻഷുറൻസ് കമ്ബനിയെ സമീപിച്ചെങ്കിലും നിരസിച്ചു. 24 മണിക്കൂര്‍ ആശുപത്രിവാസം ഇല്ലാത്തതിനാല്‍ ഒപി ചികിത്സയെന്ന നിലയില്‍ കണക്കാക്കി ഇൻഷുറൻസ് കമ്ബനി ക്ലെയിം അപേക്ഷ നിരസിക്കുകയായിരുന്നു. തുടര്‍ന്നാണ് പോളിസി ഉടമ എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനെ സമീപിച്ചത്.

