KSDLIVENEWS

Real news for everyone

കേരളത്തിലെ വോട്ടർപട്ടിക വിശ്വാസ്യതയുള്ളത്: നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് എസ്.ഐ.ആർ വേണ്ട; എം.വി. ഗോവിന്ദൻ സുപ്രീംകോടതിയിൽ

SHARE THIS ON


ന്യൂഡൽഹി: കേരളത്തിലെ വോട്ടർപട്ടികയുടെ വിശ്വാസ്യതയിൽ ഒരു സംശയവും ഉന്നയിക്കാനാകില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് എസ്ഐആർ നടപ്പാക്കേണ്ട ആവശ്യമില്ലെന്നും സുപ്രീം കോടതി ഫയൽ ചെയ്ത ഹർജിയിൽ എം.വി. ഗോവിന്ദൻ ചൂണ്ടിക്കാട്ടി. തദ്ദേശ തിരഞ്ഞെടുപ്പ് പൂർത്തിയാകുന്നതുവരെ എസ്ഐആർ നടപടികൾ പൂർണമായും നിർത്തിവെക്കാൻ നിർദേശിക്കണമെന്നും സുപ്രീം കോടതിയിൽ ഫയൽചെയ്ത ഹർജിയിൽ എം.വി. ഗോവിന്ദൻ ആവശ്യപ്പെട്ടിട്ടുണ്ട്.

വ്യക്തമായ കാരണങ്ങൾ ഉണ്ടെങ്കിൽ മാത്രമേ തീവ്ര വോട്ടർപട്ടിക പരിഷ്കരണം നടത്തേണ്ടതുള്ളൂ എന്നാണ് നിയമത്തിൽ വ്യവസ്ഥ ചെയ്തിരിക്കുന്നത്. എന്നാൽ, കേരളം ഉൾപ്പടെ രാജ്യവ്യാപകമായി തീവ്ര വോട്ടർ പട്ടിക പരിഷ്കരണം നടത്താനുള്ള നിർദേശത്തിൽ അതിനുള്ള കാരണം രേഖാമൂലം വിശദീകരിച്ചിട്ടില്ല. അതിനാൽ കേരളത്തിൽ ഇപ്പോൾ നടക്കുന്ന എസ്ഐആർ നിയമത്തിന്റെ കണ്ണിൽ നിലനിൽക്കുന്നതല്ലെന്നും എം.വി. ഗോവിന്ദൻ സുപ്രീം കോടതിയിൽ ഫയൽചെയ്ത ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അഭിഭാഷകൻ ജി. പ്രകാശ് ആണ് ഗോവിന്ദന്റെ ഹർജി സുപ്രീം കോടതിയിൽ ഫയൽ ചെയ്തത്.

നിലവിലുള്ള വോട്ടർ പട്ടികയുടെ പരിശുദ്ധി ജനപ്രാതിനിധ്യ നിയമത്തിലെ 22, 23 വകുപ്പുകൾ പ്രകാരം സംരക്ഷിക്കാവുന്നതാണ്. 2002-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം കേരളത്തിൽ നാല് നിയമസഭാ തിരഞ്ഞെടുപ്പുകളും അഞ്ച് ലോക്സഭാ തിരഞ്ഞെടുപ്പുകളും നടത്തിയിട്ടുണ്ട്. അതിനാൽ, നിലവിൽ ഉളള വോട്ടർ പട്ടികയുടെ വിശ്വാസ്യത ചോദ്യംചെയ്യാനാല്ലെന്ന് എം.വി. ഗോവിന്ദൻ സുപ്രീം കോടതിയിൽ ഫയൽചെയ്ത ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ആവശ്യമെങ്കിൽ 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം കേരളത്തിൽ എസ്ഐആർ നടത്താവുന്നതാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി ഹർജിയിൽ വ്യക്തമാക്കി.

കേരളത്തിലെ എസ്ഐആർ നടപടികൾ അടിയന്തരമായി നിർത്തിവെക്കാൻ നിർദേശിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഇടക്കാല ഉത്തരവിലൂടെ തദ്ദേശ തിരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാകുന്നതുവരെ എസ്ഐആർ നടപടികൾ നിർത്തിവെക്കണമെന്നാണ് ആവശ്യം. എസ്ഐആറും തദ്ദേശ തിരഞ്ഞെടുപ്പും ഒരേസമയം നടത്തിയാൽ ഭരണപരമായ ബുദ്ധിമുട്ട് സർക്കാരിന് ഉണ്ടാകുമെന്നും രാഷ്ട്രീയ പാർട്ടികൾക്ക് ആ പ്രക്രിയയിൽ സജീവമായി ഇടപെടാൻ കഴിയില്ലെന്നും ഹർജിയിൽ എം.വി. ഗോവിന്ദൻ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!