തീവ്രവെളിച്ചം ഉപയോഗിച്ചുള്ള മീൻപിടിത്തം: കാസർകോട് രണ്ട് ബോട്ടുകൾ പിടിച്ചു; അഞ്ചുലക്ഷം രൂപ പിഴ ഈടാക്കി

കാസർകോട്: അനധികൃത മീൻപിടിത്തം രണ്ട് ബോട്ടുകൾ ഫിഷറീസ് വകുപ്പ് അധികൃതർ പിടികൂടി അഞ്ച് ലക്ഷം രൂപ പിഴ ഈടാക്കി. ഫിഷറീസ് വകുപ്പ്, മറൈൻ എൻഫോഴ്സ്മെന്റ്, തീരദേശ പോലീസ് നടത്തിയ രാത്രികാല പട്രോളിങ്ങിലാണ് ബോട്ടുകൾ പിടികൂടിയത്.
കാസർകോട് പടിഞ്ഞാറ് ഭാഗം തീരത്തുനിന്ന് 12 നോട്ടിക്കൽ മൈലിനകത്ത് തീവ്രവെളിച്ചം ഉപയോഗിച്ച് മത്സ്യബന്ധനം നടത്തിയതിനും മതിയായ രേഖകളില്ലാത്തതിനും കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമപ്രകാരമാണ് നടപടി. കർണാടകയിൽ നിന്നുള്ള ആദി, ശ്രീസന്നിധി ബോട്ടുകളുടെ ഉടമകളിൽ നിന്നാണ് നിയമനടപടികൾ പൂർത്തിയാക്കി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ കെ.എ. ലബീബ് പിഴ ഈടാക്കിയത്.
തൃക്കരിപ്പൂർ മത്സ്യഭവൻ ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ എസ്. ഐശ്വര്യയുടെ നേതൃത്വത്തിലുള്ള സംഘമാണ് ബോട്ടുകൾ പിടികൂടിയത്.
മറൈൻ എൻഫോഴ്സ്മെന്റ് വിങിലെ എഎസ്ഐ കെ.കെ. വിനോദ് കുമാർ, തൃക്കരിപ്പൂർ തീരദേശപോലീസ് സ്റ്റേഷനിലെ സിപിഒ ഗിരീഷ്, സുനീഷ്, സുരക്ഷാ ഗാർഡുമാരായ അജീഷ് കുമാർ, ശിവകുമാർ, സേതു മാധവൻ, മനു, ശശി,ജയൻ സ്രാങ്ക് മുഹമ്മദ് ഇക്ബാൽ, ഡ്രൈവർമാരായ സതീഷ്, സിന്ധുരാജ് എന്നിവർ സംഘത്തിലുണ്ടായിരുന്നു.
നിയമലംഘനം നടത്തുന്ന ബോട്ടുകൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ എ.ജി. അനിൽകുമാർ പറഞ്ഞു.

