നയപ്രഖ്യാപന പ്രസംഗത്തിൽ ഗവര്‍ണറുടെ കൂട്ടിച്ചേര്‍ക്കലുകളും ഒഴിവാക്കലുകളും; വിമര്‍ശിച്ച് മുഖ്യമന്ത്രി,അംഗീകരിക്കില്ലെന്ന് സ്പീക്കറും

തിരുവനന്തപുരം∙ നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ കൂട്ടിച്ചേര്‍ക്കലുകളും ഒഴിവാക്കലുകളും നടത്തിയതിനെ സഭയില്‍ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപന പ്രസംഗത്തിലെ 12, 15, 16 ഖണ്ഡികളിലാണ് മാറ്റം വരുത്തിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഭരണഘടനയുടെ അന്തസ്സത്തയ്ക്കും സഭയുടെ കീഴ്വഴക്കങ്ങള്‍ക്കും അനുസൃതമായി മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപന പ്രസംഗമാണ് നിലനില്‍ക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഗവർണർ ഒഴിവാക്കിയ ഭാഗങ്ങൾ മുഖ്യമന്ത്രി സഭയിൽ വായിച്ചു.
കേന്ദ്രവിമർശനം വായിച്ച് ഗവർണർ, ‘തൊഴിലുറപ്പ് പദ്ധതി ഭേദഗതി തിരിച്ചടിയായി’; സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രസംഗം
ഖണ്ഡിക 12 ല്‍ ആദ്യവാചകം ‘ഇത്തരം സാമൂഹികവും സ്ഥാപനപരവുമായ നേട്ടങ്ങള്‍ കൈവരിച്ചിട്ടും ധനകാര്യ ഫെഡറലിസത്തിന്റെ ഭരണഘടനാപരമായ തത്വങ്ങളെ ദുര്‍ബലപ്പെടുത്തുന്ന കേന്ദ്രസര്‍ക്കാരിന്റെ തുടര്‍ച്ചയായ പ്രതികൂല നടപടികളുടെ ഫലമായി കേരളം ഗുരുതരമായ സാമ്പത്തികഞെരുക്കം നേരിട്ടുകൊണ്ടിരിക്കുകയാണ്’ എന്നായിരുന്നു. ഈ വാചകം ഗവര്‍ണര്‍ ഒഴിവാക്കിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഖണ്ഡിക 15 ലെ അവസാന രണ്ടു വാചകങ്ങള്‍ ‘സംസ്ഥാനനിയമസഭകള്‍ പാസാക്കിയ ബില്ലുകള്‍ ദീര്‍ഘനാളുകളായി കെട്ടിക്കിടക്കുകയാണ്. ഈ വിഷയത്തില്‍ എന്റെ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുകയും അവ ഒരു ഭരണഘടനാ ബെഞ്ചിന് റഫര്‍ ചെയ്തിരിക്കുകയുമാണ്’. ഈ വാചകവും ഗവര്‍ണര്‍ വായിച്ചില്ല.
ദേശീയ ഗാനം ആദ്യം ആലപിച്ചില്ല; നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി തമിഴ്നാട് ഗവർണർ, നയപ്രഖ്യാപന പ്രസംഗം വായിച്ചത് സ്പീക്കർ
ഖണ്ഡിക 16 ലെ അവസാന വാചകം ‘നികുതിവിഹിതവും ധനകാര്യകമ്മിഷന് ഗ്രാന്റുകളും സംസ്ഥാനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ ആകുന്നതും ഔദാര്യം അല്ലാത്തതും, ഈ ചുമതല ഏല്‍പ്പിക്കപ്പെട്ടിട്ടുള്ള ഭരണഘടനാ സ്ഥാപനങ്ങള്‍ക്കു മേലുള്ള ഏതൊരു സമ്മര്‍ദവും ഫെഡറല്‍ തത്വങ്ങളെ ദുര്‍ബലപ്പെടുത്തുന്നതാണ്’ എന്നാണ്. ഇത് അതേപടി ഗവര്‍ണര്‍ വായിച്ചെങ്കിലും ഈ വാചകത്തിനൊപ്പം ‘എന്റെ സര്‍ക്കാര്‍ കരുതുന്നു’ എന്നു കൂട്ടിച്ചേര്‍ത്തുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗവര്‍ണര്‍ ഒഴിവാക്കിയത് കൂട്ടിച്ചേര്‍ത്തും കൂട്ടിച്ചേര്‍ത്തത് ഒഴിവാക്കിയും, മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപന പ്രസംഗം അംഗീകരിക്കണമെന്ന് സ്പീക്കറോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. മന്ത്രിസഭ അംഗീകരിച്ച പ്രസംഗത്തില്‍നിന്നു വ്യതിചലിക്കുന്നത് ഔദ്യോഗികമായി അംഗീകരിക്കില്ലെന്ന് സ്പീക്കര്‍ പറഞ്ഞു.

