മൂർഖന് വിഷം ഉപയോഗിക്കുന്നതിൽ പിശുക്ക് , രണ്ടുവട്ടം കടിക്കില്ല , ഉത്രയുടെ മരണത്തിൽ അസ്വഭാവികതയെന്ന് ഡോക്ടർ

കൊല്ലം; ഉത്ര കൊലചെയ്യപ്പെട്ടതില്‍ അസ്വഭാവികതയെന്ന് ഡോക്ടറുടെ മൊഴി. കോട്ടയം ഫോറസ്റ്റ് വെറ്ററിനറി അസി. ഓഫീസര്‍ ഡോ. ജെ.കിഷോര്‍കുമാര്‍ കോടതിയില്‍ മൊഴിനല്‍കിയത്. മൂര്‍ഖന്‍ പാമ്ബ് രണ്ട് പ്രാവശ്യം കടിച്ചെന്നത് വിശ്വസിക്കാനാവില്ലെന്നും സ്വാഭാവികമായി കടിക്കാന്‍ സാധ്യതയില്ലെന്നുമാണ് അദ്ദേഹം പറയുന്നത്.
മൂര്‍ഖന്‍ വിഷം ഉപയോഗിക്കുന്നതില്‍ പിശുക്കുകാണിക്കുന്ന പാമ്ബാണ്. ഒരാളെ രണ്ടുപ്രാവശ്യം കടിച്ചെന്നത് വിശ്വസിക്കാനാകില്ല. -ഉത്ര വധക്കേസ് വിചാരണയില്‍ സാക്ഷിയായ അദ്ദേഹം പറഞ്ഞു. കടികള്‍ രണ്ടും ഒരേസ്ഥലത്താണെന്നത് കൈകള്‍ ചലിച്ചിരുന്നില്ല എന്നതാണ് കാണിക്കുന്നത്. മൂര്‍ഖന്‍ ജനല്‍വഴി കയറണമെങ്കില്‍ അതിന്റെ മൂന്നിലൊന്ന് ഉയരമുള്ളതായിരിക്കണം.ഉത്രയെ ആദ്യം കടിച്ച അണലി മുകളിലേക്കുകയറി രണ്ടാംനിലയിലെത്തി എന്നത് ഒരു കാരണവശാലും വിശ്വസിക്കാനാകില്ല. ഉത്രയെ പാമ്ബ് കടക്കാനിടയായ സാഹചര്യം പരിശോധിച്ച കമ്മിറ്റിയില്‍ അംഗമായിരുന്നെന്നും സ്വാഭാവികമായി പാമ്ബ് കടിക്കാന്‍ സാധ്യതയില്ലെന്ന് കണ്ടെത്തിയിരുന്നെന്നും അദ്ദേഹം മൊഴിനല്‍കി.
കൂടാതെ അണലി അടിച്ചപ്പോള്‍ ഉത്രയെ ചികിത്സിച്ച ഡോക്ടര്‍മാരുടെ മൊഴിയും രേഖപ്പെടുത്തി. അണലി കടിച്ചശേഷം കൊണ്ടുവരാന്‍ താമസിച്ചതിനു കാരണംചോദിച്ചപ്പോള്‍ ഭര്‍ത്താവ് എന്ന് പരിചയപ്പെടുത്തിയയാള്‍ തൃപ്തികരമായ മറുപടിതന്നില്ലെന്നാണ് അടൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രാഥമികചികിത്സ നടത്തിയ ഡോ. ജഹരിയ ഹനീഫ് പറഞ്ഞത്. ഈ സമയമത്രയും ഉത്ര വേദനകൊണ്ടു കാലിലടിച്ചു കരയുകയായിരുന്നെന്നും പ്രാഥമികമായി മരുന്നുകള്‍ നല്‍കിയശേഷം മറ്റൊരു ആശുപത്രിയിലേക്ക് റഫര്‍ ചെയ്തെന്നും കൂട്ടിച്ചേര്‍ത്തു.
അത്യാസന്നനിലയില്‍ ഒരു സ്ത്രീയെ കൊണ്ടുവന്നെന്നറിഞ്ഞ് മുറിയില്‍ ചെന്നപ്പോള്‍ എന്തോ കൈയില്‍ കടിച്ചതാണെന്നുപറഞ്ഞ് ഭര്‍ത്താവ് ഇറങ്ങിപ്പോയെന്ന് അഞ്ചല്‍ സെന്‍റ് ജോണ്‍സ് ആശുപത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. ജീന ബദര്‍ മൊഴിനല്‍കി. പരിശോധനയില്‍ ജീവന്റെ ലക്ഷണമൊന്നും കണ്ടില്ല. കൈകള്‍ ആള്‍ക്കഹോള്‍ സ്വാബ്കൊണ്ടുതുടച്ചപ്പോള്‍ രക്തം കട്ടപിടിച്ചഭാഗത്ത് രണ്ട് കടിയുടെ പാടുകള്‍ കണ്ടെത്തി. പിന്നീട് അമ്മ അകത്തുവന്നപ്പോഴാണ് ഉത്രയെ മുന്‍പ് അണലികടിച്ചവിവരം മനസ്സിലാക്കിയതെന്നും മൊഴിനല്‍കി.

